മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതി; നടന്‍ അലന്‍സിയറിനെതിരേ കേസ്

Update: 2023-09-19 10:24 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍ പ്രതിമ നല്‍കണമെന്നുമായിരുന്നു പരാമര്‍ശം. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴും തന്റെ നിലപാടില്‍ അലന്‍സിയര്‍ ഉറച്ചുനിന്നിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയുയര്‍ന്നത്. അലന്‍സിയറിന്റെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്നും വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് സ്വീകരിക്കരുതായിരുന്നുവെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്. ചാനല്‍ പ്രവര്‍ത്തകയോട് ഇത്തരത്തില്‍ അവഹേളിച്ച് സംസാരിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തതായും അവര്‍ പറഞ്ഞു.

Tags:    

Similar News