ചാന്ദ്രയാന്‍- 2: സോഫ്റ്റ്‌ലാന്‍ഡിങ് നടത്താനായില്ല; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആര്‍ഒ

ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയ തടസ്സപ്പെട്ടത്.

Update: 2019-09-06 21:23 GMT

ബംഗളൂരു: ചന്ദ്രയാന്‍- 2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ്‌ലാന്‍ഡിങ് വിജയകരമായി നടത്താനായില്ല. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയ തടസ്സപ്പെട്ടത്. 2.1 കിലോമീറ്റര്‍ വരെ കൃത്യമായ സിഗ്‌നലുകള്‍ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് സിഗ്‌നലുകള്‍ നഷ്ടമായെന്നും വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ നിശ്ചയിച്ച പ്രകാരം 1.38 നാണ് പ്രക്രിയ ആരംഭിച്ചത്.

ആദ്യ 10 മിനിറ്റുകള്‍ വിജയകരമായിരുന്നു. ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കൃത്യം 1 മണി 52 മിനിറ്റ് 54 സെക്കന്റില്‍ ചന്ദ്രോപരിതലം തൊടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. എന്നാല്‍, ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ തൊടുന്നതിന് 2.1 കിലോമീറ്റര്‍ അകലെവച്ച് സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍നിന്നു നൂറുകിലോമീറ്റര്‍ മുകളില്‍നിന്നാണ് ലാന്‍ഡര്‍ ചാന്ദ്രയാനില്‍നിന്നും വേര്‍പെടുന്ന പ്രക്രിയ നടന്നത്. ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന 15 മിനിറ്റ് മുമ്പൊരിക്കലും ഇല്ലാത്ത വിധം 'ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍' എന്നാണ് ശാസ്ത്രജ്ഞര്‍ വിളിച്ചിരുന്നത്. മുന്‍നിശ്ചയിച്ച സമയത്ത് ലാന്‍ഡര്‍ കൃത്യസ്ഥലത്തെത്താതിരുന്നതാണ് പിഴവിന് കാരണം.

ജൂലൈ 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് 'ബാഹുബലി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചാന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്. സപ്തംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെട്ട് യാത്ര തുടങ്ങി. പ്രധാനമന്ത്രിയും രാജ്യത്തെ ശാസ്ത്ര പ്രമുഖരും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയിരുന്നു. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ നാം കൈവരിച്ചത് വലിയ നേട്ടമാണ്. ഇതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതില്ല. എല്ലാ അര്‍ഥത്തിലും നിങ്ങളോടൊപ്പമുണ്ട്. നമ്മള്‍ ലക്ഷ്യത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. 

Tags: