മുന്നാക്ക സംവരണത്തെ വിമര്‍ശിക്കുന്നത് വര്‍ഗീയവാദികള്‍; കടന്നാക്രമിച്ച് എ വിജയരാഘവന്‍

Update: 2020-10-26 14:20 GMT

മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിനു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയ വാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മുന്നാക്ക സംവരണത്തിനെതിരേ പിന്നാക്ക വിഭാഗങ്ങള്‍ ശക്തമായി രംഗത്തുവരുന്നതിനിടെയാണ് സിപിഎം നേതാവായ വിജയരാഘവന്റെ കടന്നാക്രമണം. മലപ്പുറത്ത് മാധ്യമങ്ങളോടാണ് കടുത്ത രീതിയില്‍ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര നിയമമായ മുന്നാക്ക സംവരണത്തിനെതിരേ സുപ്രിംകോടതിയില്‍ പോവുന്നതിനു പകരം കേരള സര്‍ക്കാറിനെ വിമര്‍ശിക്കുകയാണ് ലീഗ് ചെയ്യുന്നത്. സംവരണത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് മത ഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്ര വര്‍ഗീയത പറയുന്ന ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് ഭാഗമാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. ഇതിനു മുസ്‌ലിം ലീഗാണ് മുന്‍കൈയെടുക്കുന്നത്. തീവ്ര വര്‍ഗീവല്‍ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പാക്കുകയാണ്. അപ്പോള്‍ ബോധപൂര്‍വം തെറ്റായ പ്രചാരണം നടത്തി മത ഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്ര വര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോവാനാണ് ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും എ വിജയരാഘവന്റെ ഇത്തരം പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

    അതിനിടെ, മുന്നാക്ക സംവരണം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് എസ് എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ സംവരണം നടപ്പാക്കിയതിനെ അന്നേ എതിര്‍ത്തിരുന്നു. എസ് എന്‍ഡിപി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Communalists are criticize forward reservation: A Vijayaraghavan




Tags:    

Similar News