മദ്‌റസകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണം: ജനം ടിവിക്കെതിരേ കേരള മുസ് ലിം ജമാഅത്ത് ഡിജിപിക്ക് പരാതി നല്‍കി

Update: 2022-06-04 14:28 GMT

തൃശൂര്‍: മദ്‌റസകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തിയ ജനം ടിവിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള മുസ് ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ ഡിജിപിക്ക് പരാതി നല്‍കി. മദ്‌റസകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ നല്‍കുന്നുണ്ടെന്നും മദ്‌റസാ അധ്യാപകര്‍ക്ക് 35,000 രൂപ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെന്നുമായിരുന്നു 'ജനം' ടിവിയുടെ നുണ പ്രചാരണം. വര്‍ഗീയ ലക്ഷ്യത്തോടെ നുണ പ്രചാരണം നടത്തിയ സംഭവത്തില്‍ 'ജനം ടിവി' മാനേജിങ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍, അവതാരികയായ മായ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ് ലിം ജമാഅത്ത് പരാതി നല്‍കിയിരിക്കുന്നത്.

മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കണമെന്നുള്ള ദുരുദ്ദേശത്തോടുകൂടിയാണ് പരിപാടി അവതരിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ മുസ് ലിം മത വിഭാഗങ്ങള്‍ നടത്തി വരുന്ന മദ്‌റസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ചിലവഴിക്കുന്നുണ്ടെന്നും ഒരു അധ്യാപകന് മണിക്കൂറിന് 600 രൂപ വച്ച് പ്രതിമാസം 35000 രൂപയാണ് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്നുമുള്ള നുണ പ്രചാരണമാണ് പരിപാടിയുടെ അവതാരികയായ മായ നടത്തിയത്. നുണ പ്രചാരണത്തിനെതിരേയും നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രചാരണത്തിനെതിനെതിരേയും നടപടിയെടുക്കണമെന്നും കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി എന്നിവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.