ഉത്സവത്തിന് ഹിന്ദു പോലിസുകാർ വേണമെന്ന് ദേവസ്വംബോര്‍ഡ്; വിവാദമായപ്പോള്‍ അപേക്ഷ പിന്‍വലിച്ചു
ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി പോലിസുകാരെ വിന്യസിക്കണമെന്നും ഹിന്ദു പോലിസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച് കഴിഞ്ഞ മാസം 21ന് ആണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്.
കൊച്ചി: ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലിസിനെ വേണമെന്ന ആവശ്യം തിരുത്തി കൊച്ചി ദേവസ്വം ബോര്‍ഡ്. പോലിസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഡ്യൂട്ടിക്ക് ഹിന്ദു പോലിസുകാരെ നിയോഗിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ കത്ത്. ഈ ആവശ്യമാണ് ദേവസ്വം ബോര്‍ഡ് പിന്നീട് തിരുത്തിയത്.
ഫെബ്രുവരി എട്ടിന് നടക്കുന്ന വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയ്ക്ക് ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി പോലിസുകാരെ വിന്യസിക്കണമെന്നും ഹിന്ദു പോലിസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച് കഴിഞ്ഞ മാസം 21ന് ആണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്.
ഇത്തരമൊരു കത്തില്‍ പോലിസ് അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുകയും പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് പരാതി നല്‍കി. സേനയെ ജാതി, മാതാടിസ്ഥാനത്തില്‍ വേര്‍തിരിക്കരുതെന്നും ദേവാലയങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതെ പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും പോലിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.