ജനവാസ മേഖലയിൽ മാലിന്യ നിർമാർജ്ജന പ്ലാന്റ്; കോഴിക്കോട്ട് തീരദേശ ഹർത്താൽ

ബീച്ചിനോട് ചേർന്ന് വെള്ളയിൽ വ്യവസായ പാർക്കിനു സമീപമാണ് കോർപറേഷൻ സ്വീവേജ് പ്ലാൻ്റിനായി സ്ഥലം തീരുമാനിച്ചത്.

Update: 2022-02-01 10:49 GMT

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ സ്വീവേജ് പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരേ സമരസമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പുരോഗമിക്കുന്നു. സംഘർഷസാധ്യത കണക്കിലെടുത്തു പ്രദേശത്ത് വൻ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. കോർപറേഷൻ്റെ 62, 66, 67 വാർഡ് പരിധികളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ബീച്ചിനോട് ചേർന്ന് വെള്ളയിൽ വ്യവസായ പാർക്കിനു സമീപമാണ് കോർപറേഷൻ സ്വീവേജ് പ്ലാൻ്റിനായി സ്ഥലം തീരുമാനിച്ചത്. ആദ്യം മുതലേ പ്രദേശവാസികൾ പദ്ധതിക്ക് എതിരായിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്ലാൻ്റ് സ്ഥാപിക്കരുത് എന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം.

ഇന്നലെ വൈകിട്ട് സ്ഥലത്തു പ്ലാൻ്റ് സ്ഥാപിക്കുന്ന നടപടികളുമായി വന്നവരെ എതിർത്ത ഒരു കൂട്ടം നാട്ടുകാരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് തീരദേശത്തു ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ ആരംഭിച്ച ഹർത്താലിൽ വാഹനങ്ങൾ കടത്തിവിടാതെ റോഡ് തടസപ്പെടുത്തിയതിനാൽ ഗതാഗതക്കുരുക്കുണ്ടായി. സ്ഥലത്തു വൻ പോലിസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്.

അതേസമയം ഏതറ്റം വരെയും ചെന്ന് പദ്ധതി തടയുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ. മഴക്കാലമായാൽ മലിനജലം പരന്നൊഴുകുന്ന പ്രദേശത്തേക്ക് കോർപറേഷൻ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്വീവേജ് പ്ലാൻ്റ് വരുന്ന കാര്യം പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ജനപ്രതിനിധികളാരും യാതൊരു ചർച്ചയ്ക്കും തയ്യാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു.