മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ ആഹ്വാനം; രാഹുല്‍ കപൂറിന്റെ ക്ലബ്ബ് ഹൗസിലെ പേര് 'ബിസ്മില്ല'

Update: 2022-01-23 05:41 GMT

ന്യൂഡല്‍ഹി: മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ക്ലബ്ബ് ഹൗസില്‍ ചര്‍ച്ച സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ കപൂറിന്റെ ക്ലബ്ബ് ഹൗസില്‍ രജിസ്റ്റര്‍ ചെയ്തത് 'ബിസ്മില്ല' എന്ന യൂസര്‍ ഐഡിയില്‍. 'ബിസ്മില്ല-ഉല്‍ ബിലാല്‍ ഖാന്‍' എന്ന പേരിലാണ് 18 കാരന്‍ ക്ലബ്ബ് ഹൗസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 'മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം, ഞങ്ങള്‍ ആര്‍എസ്എസ് അനുഭാവികള്‍, മുസ് ലിം പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യും'. എന്നാണ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഹിന്ദുത്വ അനുഭാവിയായ യുവാവ് പറഞ്ഞത്. രാഹുല്‍ കപൂറിനെ ഡല്‍ഹി പോലിസ് ലഖ്‌നൗവില്‍ നിന്നാണ് അറസ്റ്റ് ചെയ്്തത്.

ഒരു വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഒരു ഓഡിയോ ചാറ്റ് റൂം ഉണ്ടാക്കിയതെന്ന് കപൂര്‍ പോലിസിനോട് പറഞ്ഞു. കപൂറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഖ്‌നൗവില്‍ നിന്ന് അറസ്റ്റിലായ കപൂറിനെ ഡല്‍ഹിയിലെത്തിച്ച് അന്വേഷണം നടത്തും.

പ്രതിയുടെ പിതാവ് ലഖ്‌നൗ കാന്റിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ അക്കൗണ്ടന്റാണ്. വിദ്വേഷ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ നിന്ന് മൂന്ന് പേരെ മുംബൈ പോലിസ് പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സൈബര്‍ സെല്‍ മൂന്ന് പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 (എ), 295 (എ), 354 (എ), 354 (ഡി), 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67 എന്നിവ പ്രകാരം കേസെടുത്തു. ആകാശ്, ജേഷ്‌നവ് കക്കര്‍, യാഷ് പരാശര്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍.

'അശ്ലീലം നിറഞ്ഞ ക്ലബ്ഹൗസ് ആപ്പ് ചര്‍ച്ചക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയും 3 ദിവസത്തെ എസ്‌ഐടി റിമാന്റില് വിടുകയും ചെയ്തു. മറ്റ് 2 പ്രതികളെ ഫരീദാബാദില്‍ നിന്ന് പിടികൂടി, അവരുടെ ട്രാന്‍സിറ്റ് റിമാന്‍ഡിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,' മിലിന്ദ് ക്രൈം ജോയിന്റ് സിപി ഭരാംബെ പറഞ്ഞു.

ക്ലബ്ബ് ഹൗസ് ആപ്പില്‍ രണ്ട് ചാറ്റ് റൂമുകള്‍ സൃഷ്ടിച്ചതായി ഭരംബെ സ്ഥിരീകരിച്ചു, ഒന്ന് ജനുവരി 16ന് മറ്റൊന്ന് ജനുവരി 16ന്. അതില്‍ പങ്കെടുത്ത പലരും സ്ത്രീകളെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അവരുടെ ശരീരഭാഗങ്ങള്‍ ലേലം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ക്ലബ് ഹൗസ് ആപ്പിലൂടെ മുസ് ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിലെ പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തേക്കും. കേസില്‍ പോലിസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെണ്‍കുട്ടിയെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പോലിസ് സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ലക്‌നൗ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലിസിനു നോട്ടിസ് നല്‍കിയിരുന്നു.

മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ക്ലബ് ഹൗസ് ചര്‍ച്ചയിലെ ഉള്ളടക്കം.'മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം, ഞങ്ങള്‍ ആര്‍എസ്എസ് അനുഭാവികള്‍, മുസ് ലിം പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യും'. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഹിന്ദുത്വ അനുഭാവികളായ യുവാക്കള്‍ പറഞ്ഞു.

മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആക്രോശം 'ജയ് ശ്രീരാം' വിളികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തത്. മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങളും ചര്‍ച്ചയില്‍ ഉണ്ടായി. യുവതികള്‍ ഉള്‍പ്പടെ ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നതും കേള്‍ക്കാം.

Tags:    

Similar News