സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറില്‍ നല്‍കും, പകരം കെഎസ്ആര്‍ടിസി 150 ബസ് ഇറക്കും': ഗണേഷ് കുമാര്‍

Update: 2025-12-31 08:36 GMT

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്നും കോര്‍പ്പറേഷന്‍ ബസുകള്‍ വാങ്ങിയത് കേന്ദ്ര പദ്ധതിയില്‍ എന്ന് പറയാന്‍ കഴിയില്ല, സ്റ്റേറ്റ് ഷെയര്‍ 500 കോടിയാണ്. 60% വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോര്‍പ്പറേഷന്‍ ഈ രീതിയില്‍ വാങ്ങിയതാണ്. മൂന്നു പാര്‍ട്ടികളുമായുള്ള എഗ്രിമെന്റാണ്. കോര്‍പ്പറേഷനിലെ കെഎസ്ആര്‍ടിസി വേറൊരു ജില്ലയിലും ഓടുന്നില്ല.

സങ്കീര്‍ണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയില്‍ നിലവില്‍ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാല്‍ മാറ്റിവയ്ക്കാന്‍ 28 ലക്ഷം രൂപ വേണം. തിരുവനന്തപുരം മേയര്‍ 113 ബസുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കും. സിഎംഡിക്ക് ഒരു കത്ത് കൊടുത്താല്‍ മാത്രം മതി. പകരം 150 ബസ് കെഎസ്ആര്‍ടിസി സിറ്റിയില്‍ ഇറക്കും.

കോര്‍പ്പറേഷന് വണ്ടികള്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ഇടാന്‍ സമ്മതിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങള്‍ സന്തോഷത്തോടെ തിരികെ കൊടുക്കാന്‍ തയ്യാറാണ്. ഡ്രൈവറും വര്‍ക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആര്‍ടിസിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു.



ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയര്‍ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു. കരാര്‍ മാറ്റാന്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് അധികാരമില്ല. ബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയതാണ്. കോര്‍പ്പറേഷന് കിട്ടിയത് കോര്‍പ്പറേഷനിലുളളവര്‍ക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആര്‍ടിസിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.







Tags: