പേരാമ്പ്ര മീന്‍ മാര്‍ക്കറ്റില്‍ എസ് ടിയു-സിഐടിയു സംഘര്‍ഷം; ഹര്‍ത്താല്‍

ഇരുവിഭാഗത്തിലെയും നിരവധി പേര്‍ക്കു പരിക്ക്

Update: 2020-08-20 06:21 GMT

കോഴിക്കോട്: പേരാമ്പ്ര മീന്‍ മാര്‍ക്കറ്റില്‍ എസ് ടിയു-സിഐടിയു പ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികള്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലും പെട്ട നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി പി അശ്‌റഫ്, നിയാസ് കക്കാട് എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

    വ്യാഴാഴ്ച രാവിലെ ഏഴോടെയാണു സംഘര്‍ഷത്തിനു തുടക്കം. പേരാമ്പ്ര മീന്‍ മാര്‍ക്കറ്റില്‍ എസ് ടിയു നേതൃത്വത്തില്‍ സംയുക്ത മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാല്‍ സിഐടിയു പ്രവര്‍ത്തകരായ ഏതാനുംപേര്‍ രാവിലെ ഗുഡ്‌സ് ഓട്ടോയില്‍ മീനുമായി മാര്‍ക്കറ്റിലെത്തി. ഇതിനെ തൊഴിലാളികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സി ഐടിയു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിപിഎം, ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരുമെത്തിയിരുന്നു. ഗുഡ്‌സ് ഓട്ടോറിക്ഷ തകര്‍ത്തിട്ടുണ്ട്.     

    ഈയിടെ ലീഗില്‍ നിന്ന് ഏതാനും പേര്‍ പേരാമ്പ്രയില്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയപ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷകാരണമെന്നും പറയപ്പെടുന്നു. ഇരുവിഭാഗത്തിലും പെട്ടവര്‍ വടിയും മറ്റുമെടുത്ത് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് പേരാമ്പ്ര മീന്‍മാര്‍ക്കറ്റില്‍ എസ് ടിയു-സിഐടിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്.

CITU-STU conflict in Perambra fish market; Harthal





Tags:    

Similar News