ഇന്ത്യയില്‍ മൊഡേണ വാക്‌സിന്‍ ഇറക്കുമതിക്ക് സിപ്ലയ്ക്ക് അനുമതി

ഫൈസര്‍ വാക്‌സിനെ പോലെ മൊഡേണയുടെ വാക്‌സിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച കൊവിഡ് വാക്‌സിനാണ്. കൊവിഡിനെതിരേ 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണയ്ക്കുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2021-06-29 12:27 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി നിയന്ത്രിത തോതില്‍ മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. ഫൈസര്‍ വാക്‌സിനെ പോലെ മൊഡേണയുടെ വാക്‌സിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച കൊവിഡ് വാക്‌സിനാണ്. കൊവിഡിനെതിരേ 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണയ്ക്കുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

യുഎസ്സില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. കാര്യമായ സുരക്ഷാപ്രശ്‌നങ്ങളൊന്നും ഇവിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മൊഡേണയുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഡിസിജിഐയുടെ അനുമതി തേടി സിപ്ല തിങ്കളാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. പൊതുതാല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ളതാണ് അനുമതിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്‌സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴുദിവസത്തെ സുരക്ഷാവിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം. കമ്പനിയുടെ വാക്‌സിന്‍ ഉടന്‍തന്നെ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കൊവിഡ് വാക്‌സിനുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഫൈസര്‍. സര്‍ക്കാരുമായി ഉടന്‍ കരാറുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബൊര്‍ല പറഞ്ഞു.

Tags: