കാബൂളില്‍ താലിബാന്‍-സിഐഎ രഹസ്യ കൂടിക്കാഴ്ച; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായി

അഫ്ഗാനില്‍ നിന്നുള്ള യുഎസ് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യുഎസിന്റെ പൂര്‍ണമായ സൈനിക പിന്മാറ്റവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍.

Update: 2021-08-24 19:41 GMT

വാഷിങ്ടണ്‍: താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബറാദറുമായി യുഎസ് ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്ല്യം ബേണ്‍സ് തിങ്കളാഴ്ച കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ടുകള്‍. പേര് വെളിപ്പെടുത്താത്ത യുഎസ് വക്താവിനെ ഉദ്ധരിച്ച് ദി വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്. എന്നാല്‍ സിഐഎ-താലിബാന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

അഫ്ഗാനില്‍ നിന്നുള്ള യുഎസ് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യുഎസിന്റെ പൂര്‍ണമായ സൈനിക പിന്മാറ്റവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍. ആഗസ്ത് 31നുള്ളില്‍ വിദേശസേനാ പിന്മാറ്റം പൂര്‍ത്തിയാക്കണണെന്നാണ് താലിബാന്‍ അന്ത്യശാസനം നല്‍കിയിട്ടുള്ളത്. സേനാപിന്മാറ്റം നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ സമയം ലഭിച്ചാല്‍ അതില്‍ എതിര്‍പ്പില്ലെന്നാണ് യുഎസ് നിലപാട്.

എന്നാല്‍ സേനാപിന്മാറ്റത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ പൂര്‍ത്തിയാവാന്‍ അമേരിക്കയോ ബ്രിട്ടണോ കൂടുതല്‍ സമയം ചോദിച്ചാല്‍ ഇല്ല എന്നാവും മറുപടി. അല്ലാത്തപക്ഷം അവര്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.