ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കു നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

മുസ്‌ലിം ഭൂരിപക്ഷ മേഖലയായ നെഗൊംബോയില്‍ കര്‍ഫ്യൂ മറികടന്ന് അതിക്രമിച്ചു കയറിയവര്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

Update: 2019-05-06 12:23 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ ആരാധാനാലയങ്ങള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്കുനേരെയുമുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നെഗൊംബോയില്‍ ക്രിസ്ത്യന്‍-മുസ്‌ലിം സംഘര്‍ഷം.

മുസ്‌ലിം ഭൂരിപക്ഷ മേഖലയായ നെഗൊംബോയില്‍ കര്‍ഫ്യൂ മറികടന്ന് അതിക്രമിച്ചു കയറിയവര്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ക്രിസ്ത്യാനികള്‍ ശാന്തരാവണമെന്നും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് അഭ്യര്‍ത്ഥിച്ചു. മുസ്‌ലിംകള്‍ തങ്ങളുടെ സഹോദരന്‍മാരാണെന്നും ഒരു മുസ്‌ലിമിനെ പോലും വേദനിപ്പിക്കരുതെന്നും ക്രിസ്ത്യന്‍ സഹോദരങ്ങളോടും സഹോദരികളോടും ആഭ്യര്‍ഥിക്കുന്നതായി കര്‍ദിനാള്‍ പ്രസ്താവനയില്‍ അറിയിച്ചു.

കര്‍ദിനാള്‍ സ്ഥലം സന്ദര്‍ശിക്കുകയും മുസ്ലിം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യം നിരോധിക്കാന്‍ അദ്ദേഹം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

ആക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. കര്‍ഫ്യൂ ഞായറാഴ്ച ഒഴിവാക്കിയെങ്കിലും തിങ്കളാഴ്ച വീണ്ടും പുനസ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News