ശാഹീന്‍ബാഗില്ലാത്ത ഡല്‍ഹിക്കായി താമരയ്ക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ

'ഭാരത് മാതാ കി ജയ്' എന്ന് അണികളോട് ഉറക്കെ വിളിക്കാൻ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്, ശാഹീൻ ബാഗിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് ഇത് കേൾക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-01-26 11:57 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഒരുമാസത്തിലധികമായി സ്ത്രീകളുടെ പോരാട്ടം നടക്കുന്ന ശാഹീന്‍ബാഗ് ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ താമരയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സാമൂഹിക മാധ്യമ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭാരത് മാതാ കി ജയ്' എന്ന്  അണികളോട് ഉറക്കെ വിളിക്കാൻ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്, ശാഹീൻ ബാഗിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് ഇത് കേൾക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

'മലിനീകരണ മുക്തമായ ഡല്‍ഹി നമുക്ക് വേണം, എല്ലാ വീടുകളിലും ശുദ്ധജലം ലഭിക്കണം, 24 മണിക്കൂറും വൈദ്യുതി ലഭ്യമാകണം, വിദ്യാഭ്യാസത്തിന് മികച്ച സൗകര്യങ്ങള്‍ വേണം, ചേരികളോ അനധികൃത കോളനികളോ പാടില്ല, ദ്രുത ഗതാഗത സംവിധാനം വേണം, സൈക്കിള്‍ പാതകളും ലോകോത്തര നിലവാരത്തിലുള്ള റോഡുകളും വേണം. ഗതാഗത ഗതാകുരുക്കുകള്‍ പാടില്ല, ഒപ്പം ശാഹീന്‍ബാഗും പാടില്ല. അത്തരമൊരു ഡല്‍ഹിയാണ് നമുക്ക് വേണ്ടതെന്ന് അമിത് ഷാ പറഞ്ഞു.

പാകിസ്താനികളെ കുറിച്ച് ആശങ്കപ്പെടുന്നവരാണ് ബിജെപി എന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ഡല്‍ഹി ജനസംഖ്യയുടെ 30 ശതമാനവും വിഭജനത്തിന് ശേഷം പാകിസ്താനില്‍ നിന്ന് വന്നവരാണ്. ഇതാണോ നിങ്ങളുടെ നിലപാട്. ഇത് ലജ്ജാകരമാണ്. വോട്ട് ബാങ്കിനെ കുറിച്ച് മാത്രമാണ് കെജ്‌രിവാളിന് ആശങ്ക. ഇത്തരം ദുരിതമനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പ്രധാനമന്ത്രി സിഎഎ കൊണ്ടുവന്നത്. അവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലേയെന്നും ഷാ ചോദിച്ചു.


Full View

Similar News