ചോലനായ്ക്ക വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Update: 2022-01-26 12:54 GMT

നിലമ്പൂര്‍: ചോലനായ്ക്ക വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ വാള്‍ക്കെട്ട് മലയില്‍ അധിവസിക്കുന്ന കരിമ്പുഴ മാതമാണ് മരിച്ചത്. 70 വയസായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷന്‍ അരി വാങ്ങാന്‍ പോയി മടങ്ങുന്നതിനിടയിലാണ് ആന ആക്രമിച്ചത്്. ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന കുതിച്ചെത്തുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാള്‍ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടര്‍ന്ന് ആന കുത്തുകയായിരുന്നു.

തുടര്‍ന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ മൃതദേഹം മാറ്റാനായിട്ടില്ല. കരിക്കയാണ് ഭാര്യ. 70 വയസായിരുന്നു. 20 വര്‍ഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.

Tags:    

Similar News