ഗല്‍വാന്‍ ഏറ്റുമുട്ടല്‍: തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന
2020 ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ കാരക്കോറം പര്‍വതനിരകളില്‍ വിന്യസിച്ച അഞ്ചു അതിര്‍ത്തി സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സമ്മതിച്ച് ചൈന. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന ഇക്കാര്യം സമ്മതിക്കുന്നത്.
2020 ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ കാരക്കോറം പര്‍വതനിരകളില്‍ വിന്യസിച്ച അഞ്ചു അതിര്‍ത്തി സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ചൈന പുറത്ത് വിട്ടു. ഇവര്‍ക്ക് മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
പിഎൽഎ സിൻജിയാങ് മിലിട്ടറി കമാൻഡിലെ റെജിമെന്റൽ കമാൻഡർ ക്വി ഫബാവോ, ചെൻ ഹോങ്‌ജുൻ, ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗല്‍വാനിലുണ്ടായ ചൈനീസ് പ്രകോപനത്തിലും സംഘര്‍ഷത്തിലും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. അമേരിക്കന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നല്‍കിയിരുന്നില്ല.
