ലഡാക്കില്‍ ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി ചൈനയുടെ പാലം നിര്‍മാണം; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

Update: 2022-01-03 17:02 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിന് പിന്നാലെ ലഡാക്കിലും ചൈനയുടെ കൈയേറ്റ ശ്രമം വ്യക്തമാക്കി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് തടാകത്തിന് കുറുകെയാണ് ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന പാലം നിര്‍മിക്കുന്നത്. ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സൈമണിനു ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ പാലം നിര്‍മാണത്തിന്റെ സൂചനയുള്ളത്. ഡാമിയന്‍ സൈമണ്‍ ട്വിറ്ററിലൂടെയാണ് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പാങ്കോങ് തടാകത്തിന്റെ ചൈനയുടെ അധീനതയിലുള്ള ഭാഗത്താണ് ഇരുകരകളെയും ബന്ധിപ്പിച്ചുള്ള പാലം നിര്‍മാണം പുരോഗമിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. പാലം വരുന്നതോടെ മേഖലയില്‍ സൈനിക നടപടിയുണ്ടായാല്‍ അതിവേഗത്തിലുള്ള സൈനിക, ആയുധവിന്യാസത്തിന് ചൈനയെ ഇത് സഹായിക്കുമെന്നുറപ്പാണ്. ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന തടാകത്തിന്റെ ഒരു ഭാഗത്തിന് കുറുകെ നിര്‍മിക്കുന്ന പാലം, തടാകത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുകയും സൈനികരെയും ആയുധങ്ങളും വേഗത്തില്‍ കൊണ്ടുപോവാന്‍ ചൈനയ്ക്ക് കഴിയുകയും ചെയ്യും.

പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ തര്‍ക്ക പ്രദേശത്തേക്ക് സൈനികരെ എത്തിക്കുന്നതിന് ഒന്നിലധികം പാതകള്‍ ചൈനയ്ക്ക് ലഭിക്കും. പാങ്കോങ് തടാകത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മാണം പുരോഗമിക്കുന്നതെന്ന് ട്വീറ്റില്‍ ഡാമിയന്‍ പറയുന്നു. തടാകത്തിന്റെ ഇടുങ്ങിയ ഭാഗത്ത് പാലം ഏതാണ്ട് പൂര്‍ത്തിയായി. മേഖലയിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാര്‍ഗം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

2020ല്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം രൂക്ഷമായിരുന്നു. ഗാല്‍വാന്‍ നദീതീരത്തുണ്ടായ കനത്ത ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനയുടെ നാല് സൈനികരും കൊല്ലപ്പെട്ടു. ഈ സമയത്ത് പാങ്കോങ് തടാകത്തിന്റെ തെക്കേ കരയിലെ പ്രധാന കേന്ദ്രമായ കൈലാഷ് ഭാഗത്തിന്റെ മുകളില്‍ വരെ ഇന്ത്യന്‍ സൈന്യം എത്തിയിരുന്നു. ചൈനയ്ക്കുമേല്‍ മേധാവിത്വം നേടിയ ഇന്ത്യയുടെ ശ്രദ്ധേയ സൈനിക നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതിനുശേഷം ഇരുഭാഗത്തുനിന്നുമായി 50,000 ഓളം സൈനികരെയാണ് കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്.

Tags: