ചരിത്രപരമായ മാറ്റത്തിന് ചിലി; ആഴ്ചയിലെ ജോലി 40 മണിക്കൂറായി കുറയ്ക്കും

അഞ്ച് വർഷത്തിനുള്ളിൽ ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് ബില്‍.

Update: 2022-08-24 10:21 GMT

സാന്‍റിയാഗോ: തൊഴിലാളി അനുകൂല നിലപാട് നടപ്പിലാക്കി ചരിത്രം കുറിക്കാൻ ചിലിയൻ സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് ജോലി സമയം കുറയ്ക്കും എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാനുള്ള ബിൽ പാസാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇടതുപക്ഷക്കാരനായ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ചൊവ്വാഴ്ച അറിയിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് ബില്‍. 2017 ൽ അന്നത്തെ സഭ അംഗവും നിലവിലെ സർക്കാർ വക്താവുമായ കാമില വല്ലെജോ അവതരിപ്പിച്ച ബില്ല് ചിലിയന്‍ പാര്‍ലമെന്‍റില്‍ ഏറെ ബഹളം സൃഷ്ടിച്ചിരുന്നു. ഇതുവരെ പിന്നീട് ഈ ബില്ല് സഭ കടന്നുകിട്ടിയിട്ടില്ല.

ചിലിയുടെ ഭരണഘടനയിലെ ഒരു വ്യവസ്ഥയായ ജോലി സമയം ഉള്‍പ്പെടുത്തുന്ന ബില്ലിന് അടിയന്തര പ്രധാന്യമാണ് നല്‍കുന്നത് എന്നാണ് ചിലിയന്‍ പ്രസിഡന്‍റിന്‍റെ നിലപാട്. ഇതോടെ ബില്ല് പാസാക്കേണ്ടത് സഭ അംഗങ്ങളുടെ അടിയന്തര വിഷയമായി മാറും എന്നാണ് കരുതപ്പെടുന്നത്. ഈ ബിൽ പാസാവുന്നതോടെ ലോക ഇടതുപക്ഷ ചേരിയിൽ ബോറിക് ശ്രദ്ധേയമാകുമെന്നാണ് വിദ​ഗ്ധർ കണക്കുകൂട്ടുന്നത്.

പൊതുഗതാഗത സംവിധാനത്തിലെ ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് ജോലി സമയം കുറയ്ക്കുന്നത് ഉൾപ്പെടെ, ബോറിക്കിന്‍റെ സർക്കാർ ബില്ലിൽ വരുത്തിയ ഭേദഗതികള്‍ ചിലിയന്‍ നിയമനിർമ്മാണ സഭ അടുത്ത തവണ ചേരുമ്പോള്‍ ചര്‍ച്ചയാകും. പുതിയ ചിലി കെട്ടിപ്പടുക്കാന്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം മാറ്റങ്ങള്‍ മികച്ചതാണ്. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ചിലിയന്‍ പ്രസിഡന്‍റ് ബോറിക് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ചെമ്പ് ഉത്പാദക രാജ്യമാണ് ചിലി. ഇവിടുത്തെ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ മന്ദഗതിയിലാണ്. കൊവിഡിന് ശേഷമുള്ള ദ്രുതഗതിയിലുള്ള സാമ്പത്തിക തിരിച്ചുവരവിന് ശ്രമിക്കുകയാണ് ചിലി. എന്നാല്‍ ശക്തമായ പണപ്പെരുപ്പ സമ്മർദ്ദം നേരിടുകയാണ് ചിലി. ഈ സമയത്ത് ഇത്തരം മാറ്റം നടപ്പിലാക്കുന്നതിന് മുന്‍പ് ചെറുകിട, ഇടത്തരം, വൻകിട കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം യൂനിയനുകളുമായും തൊഴിലാളി ഫെഡറേഷനുകളുമായും ചിലിയില്‍ അടുത്തിടെ അധികാരത്തില്‍ എത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും.