സംസ്ഥാനത്ത് ലോക്ക്ഡൗണിനിടെ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍

Update: 2020-10-25 10:27 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനിടെ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍. ആത്മഹത്യ ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും 15- മുതല്‍ 18 വയസ് വരെയുള്ള പ്രായ പരിധിയില്‍ പെട്ടവരാണ്. പാലക്കാട്, തിരുവനന്തപുരം റൂറല്‍, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. ശ്രീലേഖ ഐപിഎസ് അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

പാലക്കാട് ജില്ലയില്‍ മാത്രം 23 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് റിപോട്ട്. തിരുവനന്തപുരത്ത് 20 പേര്‍ ആത്മഹത്യ ചെയ്തു. മാനസിക പിരിമുറുക്കമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും പിന്നിലെന്നുമാണ് കണ്ടെത്തല്‍. പരീക്ഷ സംബന്ധിച്ചുള്ള സമ്മര്‍ദ്ദമോ പഠനസംബന്ധമായ വിഷയങ്ങളോ ആകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. ആത്മഹത്യചെയ്തതില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. സമൂഹമായി ഇടപഴകാന്‍ കഴിയാത്ത ഏതുസമയവും വീടിനുള്ളില്‍ കഴിയേണ്ടി വരുന്നവര്‍ക്കാണ് ആത്മഹത്യ പ്രവണത കൂടുതലുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. അണുകുടുംബങ്ങളിലെ കുട്ടികളാണ് ആത്മഹത്യചെയ്തതില്‍ അധികവും.

ലോക്‌ഡൌണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഈ മാസം വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സ്്റ്റുഡന്റ്‌സ് പോലിസ് കേഡറ്റായിരുന്നവര്‍, രാഷ്ട്രപതിയുടെ മെഡല്‍ വാങ്ങിയവര്‍ ഒക്കെ മരിച്ചവരില്‍ ഉള്‍പ്പെടും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.




Similar News