അപൂര്‍വ്വ രോഗം ബാധിച്ച ഇമ്രാന്റെ ചികില്‍സ: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

ബോര്‍ഡിലേക്കുള്ള വിദഗ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് കുത്തിവയ്പ്പു നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്

Update: 2021-07-06 13:45 GMT

കൊച്ചി: അപൂര്‍വ്വരോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്എംഎ) ബാധിച്ച അഞ്ചുവയസ്സുകാരന്‍ ഇമ്രാന്റെ ചികില്‍സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹരജി നാളെ വീണ്ടും പരിഗണിക്കും.ചികില്‍സാ സഹായം നല്‍കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു പെരിന്തല്‍മണ്ണ സ്വദേശി ആരിഫ് നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദ്ദേശം.

മൂന്നു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് അമേരിക്കയില്‍ നിന്നുള്ള മരുന്ന്് നല്‍കാനാകുമോ എന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ബോര്‍ഡിലേക്കുള്ള വിദഗ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് കുത്തിവയ്പ്പു നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടികള്‍ക്ക് 18 കോടിയുടെ മരുന്നു നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. പതിനാറ് മണിക്കൂറെങ്കിലും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ പ്രസ്തുത മരുന്ന് നല്‍കാനാകുയെന്നും സര്‍ക്കാര്‍ അറിയിച്ചു. ജനിച്ച രണ്ടാം മാസം മുതല്‍ ഇമ്രാന്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗത്തിന് അഞ്ച് മാസമായി ചികില്‍സയിലാണ് കുഞ്ഞ് ഇമ്രാന്‍. മരുന്നെത്തിച്ചാല്‍ കുട്ടിയെ രക്ഷപ്പെടുത്തിയെടുക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും കോടികണക്കിന് രൂപ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇമ്രാന്റെ കുടുംബത്തിനില്ല. ഹരജി നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍ നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News