കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി റിതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് പി എസ് ജയകൃഷ്ണന്‍ പറഞ്ഞു. മറ്റൊരു കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. മാനസിക പ്രശ്‌നം ഉണ്ടെന്ന കാര്യവും ചികിത്സ തേടിയിരുന്നു എന്നതും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. നാളെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ആറ് മണിയോടെയാണ് ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിന്‍ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരില്‍ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയന്‍ കൊടും ക്രിമിനലെന്നു പോലിസ് വ്യക്തമാക്കിയിരുന്നു.
ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാള്‍ കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പോലിസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയന്‍.
തന്റെ സഹോദരിയെ കളിയാക്കിയതിലുള്ള ദേഷ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. രണ്ട് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ ജിതിന്‍ ബോസിനെ ലക്ഷ്യം വച്ചായിരുന്നു വീട്ടിലേക്ക് കയറി ചെന്നത്. മുന്നില്‍ തടുത്തവരുടെയെല്ലാം തലയ്ക്ക് അടിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ സ്റ്റാന്‍ഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഋതു ജയന്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നും പോലിസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ബോസ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
