കുഞ്ഞിന് മുമ്പില്‍വച്ച് പിടിച്ചുപറി സംഘം യുവതിയെ കുത്തിക്കൊലപ്പെടുത്തി (വീഡിയോ)

ശനിയാഴ്ച്ച രാത്രി 9.30ന് ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം.

Update: 2021-02-28 18:39 GMT

ന്യൂഡല്‍ഹി: മാല പിടിച്ചു പറി ചെറുത്ത യുവതിയെ കുത്തിക്കൊന്നു. ശനിയാഴ്ച്ച രാത്രി 9.30ന് ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. 25 വയസ്സുകാരിയായ സിമ്രാന്‍ കൈക്കുഞ്ഞുമ്മായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലിസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ കൈക്കുഞ്ഞിനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിമ്രാന്‍. ആള്‍തിരക്കില്ലാത്ത വഴിയിലേക്ക് കടന്ന സിമ്രാന് പുറകിലൂടെ വന്ന രണ്ട് പേര്‍ അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ സിമ്രാനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സിമ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സിമ്രാന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത ഡല്‍ഹി പോലിസ് പത്ത് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് വ്യക്തമാക്കി.

 

Tags:    

Similar News