കേന്ദ്രത്തിന്റെ വാക്സിൻ സംഭരണ കണക്കുകളിൽ പൊരുത്തക്കേട്
സർക്കാർ സത്യവാങ്മൂലത്തിൽ മാർച്ച് 12നും വിവരാവകാശ രേഖ പ്രകാരം ഏപ്രിൽ 11നുമാണ് വാക്സിൻ വാങ്ങിയിട്ടുള്ളത്. മൂന്നാംഘട്ടത്തിൽ 16.5 കോടി വാക്സിൻ ഏപ്രിൽ 22 ന് വാങ്ങിയെന്ന കണക്കുകൾ സർക്കാർ സത്യവാങ്മൂലത്തിൽ 16 കോടിയായി ചുരുങ്ങി.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്ത് വിട്ട വാക്സിൻ സംഭരണ കണക്കുകളിൽ അവ്യക്തതയെന്ന് വിവരാവകാശ രേഖ. വാക്സിൻ വിതരണം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും കണക്കുകളിൽ വ്യത്യാസമുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
വാക്സിൻ സംഭരണം, വിതരണം, വാക്സിനേഷൻ കണക്കുകൾ എന്നിവ സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പ്രകാരം 6.6 കോടി വാക്സിനാണ് ആദ്യഘട്ടത്തിൽ വാങ്ങിയത്. ഇതിൽ 5.6 കോടി കൊവിഷീൽഡും ഒരു കോടി കൊവാക്സിനുമാണ്. പിഎം കെയേഴ്സിൽ നിന്നാണ് ഇതിനുള്ള ഫണ്ട് വകയിരുത്തിയത്.
സത്യവാങ്മൂലത്തിൽ ജനുവരി 10-ാം തീയതിയാണ് ആദ്യഘട്ട വാക്സിൻ വാങ്ങിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യ മന്ത്രാലയം വാക്സിൻ വാങ്ങിയ തീയതിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ 12 കോടി ഡോസ് വാക്സിനാണ് വാങ്ങിയത്. കേന്ദ്ര ബജറ്റിൽ നിന്ന് തുക വകയിരുത്തി വാക്സിനുകൾ വാങ്ങിയ തിയ്യതികൾ തമ്മിൽ ഒരു മാസത്തോളം വ്യത്യാസമുണ്ട്.
സർക്കാർ സത്യവാങ്മൂലത്തിൽ മാർച്ച് 12നും വിവരാവകാശ രേഖ പ്രകാരം ഏപ്രിൽ 11നുമാണ് വാക്സിൻ വാങ്ങിയിട്ടുള്ളത്. മൂന്നാംഘട്ടത്തിൽ 16.5 കോടി വാക്സിൻ ഏപ്രിൽ 22 ന് വാങ്ങിയെന്ന കണക്കുകൾ സർക്കാർ സത്യവാങ്മൂലത്തിൽ 16 കോടിയായി ചുരുങ്ങി. വാങ്ങിയ തീയതി മെയ് അഞ്ചിനെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാം ഓർഡറിൽ 5.5 കോടി ഡോസ് കൊവാക്സിൻ വാങ്ങിയിട്ടുണ്ടെന്നു വിവരാവകാശ രേഖയിലുളളത് സർക്കാർ കണക്കുകളിൽ അത് അഞ്ച് കോടിയായി കുറഞ്ഞൂ. 50 ലക്ഷം ഡോസിന്റെ വ്യത്യാസമാണ് രണ്ട് കണക്കുകളും തമ്മിലുള്ളത്.
മൂന്നാം ഘട്ടത്തിൽ വാക്സിൻ വാങ്ങുന്നതിനായി മുഴുവൻ തുകയും മുൻകൂറായി സിറം ഇൻസിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും ഏപ്രിൽ 28 ന് നൽകിയതായി മെയ് മൂന്നിന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. ഓർഡർ ലഭിച്ചതിന് ശേഷം മാത്രമേ മുഴുവൻ തുകയും നൽകാൻ പാടുള്ളു എന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ മെയ് അഞ്ചിന് സർക്കാർ നൽകിയ ഓർഡറിന് ഏപ്രിൽ 28 ന് മുഴുവൻ തുകയും മുൻകൂറായി നൽകിയതായാണ് രേഖപ്പെടുത്തിയത്.
