ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ കേന്ദ്രം നിയമം കൊണ്ടു വരുന്നു

വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം വന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Update: 2019-07-20 18:39 GMT

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം വന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിഷയത്തില്‍ കാര്യങ്ങള്‍ പഠിച്ച് നിയമത്തിന്റെ കരട് തയ്യാറാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ ബില്‍ നടപ്പുസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമൂഹമാധ്യമങ്ങള്‍ വഴി പടരുന്ന സന്ദേശങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. 20 കോടി ആളുകളാണ് രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിച്ച് നിയമം തയ്യാറാക്കണമെന്നാണ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ വൈകുന്നതില്‍ എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഉവൈസി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മറ്റ് വിഷയങ്ങളില്‍ സുപ്രിംകോടതി ഉത്തരവ് നിയമമാക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കോടതി നിര്‍ദ്ദേശിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും ആള്‍കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരാത്തതെന്ന് ഉവൈസി ചോദിച്ചിരുന്നു.

രാജസ്ഥാനിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആള്‍കൂട്ട മര്‍ദ്ദനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടത്. വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശില്‍ ആള്‍കൂട്ട കൊലപാതകത്തിനെതിരായ നിയമത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ആള്‍കൂട്ട മര്‍ദ്ദനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഉത്തര്‍പ്രദേശ് വിഭാവനം ചെയ്യുന്നത്.

Tags:    

Similar News