പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍

Update: 2026-03-25 02:12 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ട് പോകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസാരിച്ചിരുന്നു. പശ്ചിമേഷന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സംസാരം നടന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ഉള്‍പ്പടെ ചര്‍ച്ച ചെയ്തു.

അതേസമയം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കം സുരക്ഷിതമായി തുടരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. 90,000 മെട്രിക് ടണ്ണിലധികം എല്‍പിജിയുമായി രണ്ട് വമ്പന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് യാത്ര തുടരുകയാണ് എന്ന് തുറമുഖ-കപ്പല്‍ ഗതാഗത മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.

പൈന്‍ ഗ്യാസ്', 'ജഗ് വസന്ത്' എന്നീ കപ്പലുകളാണ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നത്. പൈന്‍ ഗ്യാസ് മാര്‍ച്ച് 27-ന് മംഗളൂരു തുറമുഖത്തും ജഗ് വസന്ത് മാര്‍ച്ച് 26-ന് കണ്ട്ല തുറമുഖത്തും അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

Tags: