ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപന ശേഷി; സജ്ജമായിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
രോഗവ്യാപനം നിയന്ത്രിക്കാൻ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണം, ഓഫീസുകളിലേയും പൊതുഗതാഗത സംവിധാനത്തിലേയും ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം ഉൾപ്പെടെ രോഗ വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണം.
ന്യൂഡൽഹി: ഡെൽറ്റാ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപന ശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അയച്ച കത്തിലാണ് മുന്നറിയിപ്പുള്ളത്. ഒമിക്രോൺ ഭീഷണിക്കൊപ്പം ഡെൽറ്റാ വകഭേദം ഇപ്പോഴുമുള്ള സംസ്ഥാനങ്ങളുണ്ട്. പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും മുൻകരുതലുകൾ സ്വീകരിക്കാനാണ് നിർദേശം. അപകടസാധ്യത മുന്നിൽ കണ്ടുവേണം മുൻകരുതൽ പ്രവർത്തികൾ താഴേത്തട്ടു മുതൽ ഏകോപിപ്പിക്കാനെന്ന് നിർദേശത്തിൽ പറയുന്നു.
രോഗവ്യാപനം നിയന്ത്രിക്കാൻ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണം, ഓഫീസുകളിലേയും പൊതുഗതാഗത സംവിധാനത്തിലേയും ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം ഉൾപ്പെടെ രോഗ വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണം.
ആശുപത്രികളിൽ കിടക്കകൾ, ആംബുലൻസുകൾ, ഒക്സിജൻ, മരുന്നുകൾ എന്നിവ സജ്ജീകരിക്കണം. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തൽ, ഒമിക്രോൺ ക്ലസ്റ്റർ സാംപിൾ പരിശോധന, ഡോർ ടു ഡോർ പരിശോധന തുടങ്ങിയവ നടത്താനും നിർദേശത്തിൽ പറയുന്നു.