മങ്കി പോക്‌സ്: വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്രം

മങ്കി പോക്‌സ് പ്രതിരോധത്തിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പരിശോധന ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

Update: 2022-07-18 17:12 GMT

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് മങ്കിപോക്‌സ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യാന്തര യാത്രക്കാര്‍ വന്നിറങ്ങുന്ന വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യപരിശോധന കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കേരളത്തിലാണ് രണ്ടുപേര്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരിലാണ് രോഗം കണ്ടെത്തിയത്.

മങ്കി പോക്‌സ് പ്രതിരോധത്തിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യ പരിശോധന ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആരോഗ്യമന്ത്രാലയം വിളിച്ച യോഗത്തില്‍ വിവിധ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

വിദേശത്ത് നിന്നെത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിലൂടെ മങ്കി പോക്‌സിന്റെ വ്യാപനം തടയാന്‍ സാധിക്കും. മങ്കി പോക്‌സുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.