സിമന്റ് വില കുത്തനെ കൂടി; നിര്‍മാണ മേഖലയും വ്യാപാരികളും കടുത്ത ആശങ്കയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില കൂടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് നിലവില്‍ ബാഗിന് 470 രൂപവരെയാണു വിപണി വില. കൊവിഡ് മൂലമുളള പ്രതിസന്ധിയില്‍ നിന്ന് സാവധാനത്തില്‍ കരകയറുന്ന നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. മൂന്നാഴ്ചക്കിടെ ബാഗിന് 90 രൂപവരെ കൂടിയതായാണ് ഡീലര്‍മാര്‍ പറയുന്നത്. കമ്പനികള്‍ ഡീലര്‍മാര്‍ക്കു നല്‍കിയിരുന്ന ഡിസ്‌കൗണ്ടും നിര്‍ത്തിവച്ചു. സിമന്റ് വിലയില്‍ നല്‍കിയിരുന്ന ഇളവുകള്‍ ലോക്ക്ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഉല്‍പ്പാദകര്‍ പിന്‍വലിച്ചതാണ് വില വര്‍ദ്ധനവിനു കാരണം.
സിമന്റ് നിര്‍മാണത്തിനുപയോഗിക്കുന്ന ഫ്‌ലൈ ആഷിന്റെ ദൗര്‍ലഭ്യവും സിമന്റ് വില കൂടാനിടയാക്കിയിട്ടുണ്ട്. ഒരു മാസം 12 ലക്ഷം ടണ്‍ സിമന്റാണ് സംസ്ഥാനത്ത് വിറ്റുപോകുന്നത്. ചാക്കിന് 375 രൂപ നിരക്കില്‍ സിമന്റ് വാങ്ങി വീട് പണി തുടങ്ങിയ ആള്‍ക്ക് ലോക്ക്ഡൗണിന് ശേഷം പണി പൂര്‍ത്തിയാക്കാണമെങ്കില്‍ സിമന്റിന് 425 രൂപ നല്‍കണം. 380 രൂപക്ക് വിറ്റിരുന്ന സിമന്റിന്റെ പുതുക്കിയ നിരക്ക് 470 രൂപ. സ്വകാര്യ കമ്പനികള്‍ മാത്രമല്ല സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പാലക്കാട്ടെ മലബാര്‍ സിമന്റസും വിലകൂട്ടി.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും വ്യാപാരികള്‍ പരാതിയും നല്‍കിയിരുന്നു. മലപ്പുറം ജില്ലയില്‍ ചില സിമെന്റ് ഗോഡൗണുകളില്‍ ജില്ലാ കലക്ടര്‍ നേരിട്ട് പരിശോധന നടത്തി. ഒരാഴ്ച മുമ്പാണ് കമ്പനികള്‍ പൂര്‍ണതോതില്‍ വിതരണം പുനരാരംഭിച്ചത്. അതിനിടെയാണു വില വര്‍ധന വരുത്തിയത്. ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ചാക്ക് സിമന്റാണ് കട്ടപിടിച്ച് നശിച്ചത്. ഇതിനു പിന്നാലെ വില കൂട്ടുക കൂടി ചെയ്‌തോടെ വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയായായിരുക്കുകയാണ്.
