ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ സിബിഐ റെയ്ഡ്

Update: 2023-03-10 09:44 GMT

ന്യൂഡല്‍ഹി: ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകന്‍ തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ സിബിഐ പരിശോധന നടത്തുന്നത്. ഈ കേസില്‍ മാര്‍ച്ച് ഏഴിന് മകളും എംപിയുമായ മിസ ഭാരതിയുടെ ഡല്‍ഹി പന്തര പാര്‍ക്കിലെ വസതിയില്‍ വച്ച് ലാലു പ്രസാദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഇവിടെയാണ് ലാലു പ്രസാദ് വിശ്രമിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഭാര്യ റാബ്രി ദേവിയെ പട്‌നയിലെ വസതിയിലെത്തി സിബിഐ ചോദ്യം ചെയ്തു. ലാലുവിനെയും റാബ്രി ദേവിയെയും കൂടാതെ പെണ്‍മക്കള്‍ ഉള്‍പ്പടെ 12 പേരുകളാണ് എഫ്‌ഐആറിലുള്ളത്.

കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യാദവിന്റെ സഹായിയും മുന്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ഭോല യാദവിനെ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി യാദവും കുടുംബാംഗങ്ങളും കുറഞ്ഞ നിരക്കില്‍ ഭൂമി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ലാലുവിന്റെയും റാബ്രിയുടെയും മക്കളായ മിസയുടെയും ഹേമയുടെയും പേരുകള്‍ ചേര്‍ത്ത് സിബിഐ കേസെടുത്തത്. ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 15 ലധികം സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിവരികയാണ്.

Tags:    

Similar News