പഞ്ചാബില്‍ ആംആദ്മി എംഎല്‍എയുടെ വീട്ടില്‍ സിബിഐ റെയ്ഡ്; ലക്ഷങ്ങൾ പിടിച്ചെടുത്തു

വിവിധ വ്യക്തികളുടെ ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു. പണമായി 16.57 ലക്ഷം രൂപയും വിദേശ കറന്‍സിയായി 88 നോട്ടുകളും വസ്തുവകകളുടെ വിവരങ്ങളടങ്ങിയ വിശദാംശങ്ങള്‍ ബാങ്ക് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി സിബിഐ വക്താവ് ആര്‍ സി ജോഷി പറഞ്ഞു.

Update: 2022-05-07 17:49 GMT

ന്യൂഡല്‍ഹി: 40 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. എഎപി എംഎല്‍എ ജസ്‌വന്ത് സിങ് ഗജന്‍ മജ്രയുടെ വീട് ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 40.92 കോടി തട്ടിപ്പ് നടത്തിയ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് പരിശോധന നടത്തിയത്.

വിവിധ വ്യക്തികളുടെ ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു. പണമായി 16.57 ലക്ഷം രൂപയും വിദേശ കറന്‍സിയായി 88 നോട്ടുകളും വസ്തുവകകളുടെ വിവരങ്ങളടങ്ങിയ വിശദാംശങ്ങള്‍ ബാങ്ക് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി സിബിഐ വക്താവ് ആര്‍ സി ജോഷി പറഞ്ഞു.

ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റ്റ്റര്‍ ചെയ്തത്. അമര്‍ഗഡില്‍ നിന്നുള്ള എംഎല്‍എയാണ് ജസ്‌വന്ത് സിങ്. എംഎല്‍എയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ സഹോദരന്‍മാരായ ബല്‍വന്ത് സിങ്, കുല്‍വന്ത് സിങ് അനന്തരവന്‍ തെജീന്ദര്‍ സിങ്, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തു.

തന്റെ സ്ഥാപനത്തിന്റെ പേരില്‍ ലോണെടുത്ത എംഎല്‍എ മറ്റ് ആവശ്യങ്ങള്‍ക്കാണ് പണം ഉപയോഗിച്ചതെന്നും സിബിഐ വക്താവ് പറയുന്നു. 2011-2014 കാലയളവില്‍ നാല് തവണയായാണ് ലോണ്‍ എടുത്തത്. മൊത്തം 40.92 കോടിയുടെ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് ബാങ്കിന്റെ പരാതി.