കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നെന്ന്; ട്വിറ്ററിനെതിരെ നാലാമത്തെ കേസ് ഫയൽ ചെയ്‌ത് കേന്ദ്ര സർക്കാർ
കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരേ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.
ന്യൂഡൽഹി: ട്വിറ്ററിനെതിരേ വീണ്ടും കേസ് രജിസ്‌റ്റർ ചെയ്ത് കേന്ദ്രസർക്കാർ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഐ.ടി - പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് കേസ്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരേ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 29 ന് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഈ മാസം ആദ്യം കേസെടുത്തിരുന്നു. ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. ഉപഭോക്താക്കള്‍ പോസ്റ്റു ചെയ്യുന്നവയുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍നിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യം നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐ ടി ചട്ടങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.