സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരായ കേസ്; എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയാറാക്കും. സരിത്തിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് ഫോണ്‍ നല്‍കിയത്.

Update: 2022-06-10 17:18 GMT

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരായ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഗൂഢാലോചന കേസിന്റെ വിവരങ്ങള്‍ കന്‍ന്റോണ്‍മെന്റ് പോലിസിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസ് വിവരങ്ങള്‍ കൈമാറിയത്.

കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയാറാക്കും. സരിത്തിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് ഫോണ്‍ നല്‍കിയത്.

മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്നാണ് സ്വപ്നയ്ക്കും പിസി ജോര്‍ജിനുമെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് കെ ടി ജലീലിന്‍റെ പരാതി.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ആരോപണമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.

രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.