എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവം;​ എസ്എഫ്ഐ നേതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്കെതിരേ എഐഎസ്എഫ് വനിതാ നേതാവ് പോലിസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2021-10-22 16:23 GMT

കോട്ടയം: കോട്ടയം എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുര്യാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് ഗാന്ധിനഗർ പോലിസ് കേസെടുത്തത്.

സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ നേതാക്കൾക്കെതിരേ എഐഎസ്എഫ് വനിതാ നേതാവ് പോലിസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം ജി സർവകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതീയ അധിക്ഷേപം നടത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം എസ്എഫ്ഐ ജില്ലാ നേതാക്കളുടെ അതിക്രമത്തെ ന്യായീകരിച്ച് സംസ്ഥാന നേതൃത്വം രം​ഗത്തുവന്നു. വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്എഫ്ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്ന എഐഎസ്എഫ് വ്യാജ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.