കാർഷിക നിയമം പുനപരിശോധിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി
കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും വികസനം നടപ്പിലാവണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ വേണം.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സമരം തുടരുന്നതിനിടെ നിയമം പുനപരിശോധിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗ്രാ മെട്രോ റെയില്‍ പ്രൊജക്ട് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഇപ്പോള്‍ ഭാരമാകുന്നെന്നും മോദി പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും വികസനം നടപ്പിലാവണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ വേണം. വികസനം നടക്കണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടില്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്.
പരിഷ്‌കാരമെന്നത് ഒരു തുടര്‍പ്രക്രിയ ആയിരിക്കണം. മുമ്പ് പരിഷ്‌കാരങ്ങളെല്ലാം ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമഗ്രമായ പരിഷ്‌കാരങ്ങളും വികസനവുമാണ് തന്റെ സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ പ്രതിഷേധം തുടരുന്നതിതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
