12 ഡിവൈഎസ്പിമാരെ തരംതാഴ്ത്താനൊരുങ്ങുന്നു; സംസ്ഥാനത്ത് ഇതാദ്യം

അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പന്ത്രണ്ട് ഡിവൈഎസ്പിമാരെ തരംതാഴ്ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അച്ചടക്ക നടപടി നേരിടുന്നവരെ ഒഴിവാക്കിയാണ് ആഭ്യന്തരവകുപ്പ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയവരെ തരംതാഴ്ത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.

Update: 2019-02-02 02:07 GMT

തിരുവനന്തപുരം: പോലിസിനു നേരെ അച്ചടക്കത്തിന്റെ വാള്‍ വീശി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പന്ത്രണ്ട് ഡിവൈഎസ്പിമാരെ തരംതാഴ്ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അച്ചടക്ക നടപടി നേരിടുന്നവരെ ഒഴിവാക്കിയാണ് ആഭ്യന്തരവകുപ്പ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയവരെ തരംതാഴ്ത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാക്കയറ്റം ലഭിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലിസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ നൂറ്റിയമ്പത്തൊന്ന് ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് പന്ത്രണ്ട് പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്.

ബാക്കിയുള്ള നൂറ്റിമുപ്പത്തൊന്ന് പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്കെതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 

Tags: