ഒമിക്രോണ്‍ വകഭേദം കാനഡയിലും; സ്ഥിരീകരിച്ചത് രണ്ട് കേസുകള്‍, രാജ്യത്ത് ജാഗ്രതാ നിര്‍ദേശം

Update: 2021-11-29 06:53 GMT

ടൊറന്റോ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വൈറസ് വകഭേദം കാനഡയിലും കണ്ടെത്തി. അടുത്തിടെ നൈജീരിയയില്‍നിന്നെത്തിയ രണ്ട് യാത്രക്കാരിലാണ് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. രണ്ട് കേസുകളും തലസ്ഥാനമായ ഒട്ടാവയിലാണെന്ന് ഒന്റാറിയോ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയ കനേഡിയന്‍ ഭരണകൂടം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി. ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്ന് വെള്ളിയാഴ്ച ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്ര കാനഡ നിരോധിച്ചിരുന്നു. ഇതില്‍ നൈജീരിയ ഉള്‍പ്പെട്ടിരുന്നില്ല. കാനഡയില്‍ മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നിരീക്ഷണവും പരിശോധനയും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, തായ്ലന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളില്‍നിന്നും വിമാന സര്‍വീസുകള്‍ നിരോധിച്ചുകഴിഞ്ഞു.

സാമ്പത്തിക വ്യവസ്ഥ വീണ്ടും പഴയ നിലയിലേക്കെത്തുന്ന സാഹചര്യത്തില്‍ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത് കൂടുതല്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. ഒമിക്രോണിനെ വാക്‌സിനേഷനുകള്‍ക്ക് പോലും പ്രതിരോധിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതും അന്താരഷ്ട്രതലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags: