ചാനലുകളെയും വരുതിയില്‍ നിര്‍ത്താനൊരുങ്ങി കേന്ദ്രം: കേബിള്‍ ടിവി നിയമങ്ങളിലും ഭേദഗതി വരുന്നു
ഐടി നിയമ ഭേദഗതിയിലൂടെ ഒടിടി, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ സ്വയം നിര്‍ണയാവകാശം കൈവശപ്പെടുത്തിയതിനു സമാനമായ രീതിയില്‍ ചാനലുകളെയും വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് പുതിയ ഭേദഗതി
ന്യൂഡൽഹി: ഐടി നിയമങ്ങളില്‍ ഭേദഗതികൊണ്ടു വന്നതിനു പിന്നാലെ കേബിള്‍ ടിവി നിയമങ്ങളിലും മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തി. 1994ലെ കേബിൾ ടെലിവിഷൻ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പരാതി പരിഹാരത്തിന്റെ ഔദ്യോഗിക മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.
എന്നാല്‍ ഐടി നിയമ ഭേദഗതിയിലൂടെ ഒടിടി, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ സ്വയം നിര്‍ണയാവകാശം കൈവശപ്പെടുത്തിയതിനു സമാനമായ രീതിയില്‍ ചാനലുകളെയും വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് പുതിയ ഭേദഗതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരിപാടികളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള നിയമപരമായ സംവിധാനം സജ്ജമാക്കുകയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലെ മന്ത്രിതല സമിതിക്കു പുറമെ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ അംഗീകാരം ലഭിക്കും. ഇവ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. രാജ്യത്തെ 900ത്തിലേറെ ടെലിവിഷൻ ചാനലുകളും കേബിൾ ടെലിവിഷൻ ശൃംഖലാ ചട്ടങ്ങൾക്ക് വിധേയമായാണ് പരിപാടികളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നതെന്ന് ഉറപ്പാക്കണം.