പൗരത്വ നിയമത്തിനെതിരായ തുടര്‍ നിയമനടപടികള്‍ക്ക് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി മന്ത്രിസഭ

Update: 2024-03-13 12:49 GMT

തിരുവനന്തപുരം: മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികള്‍ സുപ്രിംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ യോഗം ചുമതലപ്പെടുത്തി. പൗരത്വ നിയമത്തിന്‍ കീഴിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രിംകോടതി മുഖേന തുടര്‍ നിയമ നടപടിക്ക് സംസ്ഥാനം നീക്കം നടത്തുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നതാണ് സംസ്ഥാമ സര്‍ക്കാരിന്റെ നിലപാട്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനല്‍ സ്യൂട്ട് നേരത്തേ തന്നെ സുപ്രിംകോടതി മുമ്പാകെ സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്.

    കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനിലെ(കെ ബിപ്പ്) സ്ഥിര ജീവനക്കാരുടെ ശമ്പളവും ആനൂകൂല്യങ്ങളും 01.07.2019 മുതല്‍ പരിഷ്‌കരിച്ച നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വ്യവസായ വകുപ്പിന് കീഴിലെ കാപെക്‌സ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ മാനേജിങേ ഡയറക്ടര്‍മാരെ നിയമിച്ചു. സ്‌റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സന്തോഷ് കുമാര്‍ എം പി, ആട്ടോകാസ്റ്റ് ലിമിറ്റഡ് എസ് രവിശങ്കര്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് അഫ്‌സല്‍ അലി കെ എന്നിവരെയാണ് നിയമിച്ചത്. ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിങ്, കോമിക്‌സ് എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസിഎക്‌സ്ആര്‍) മേഖലയ്ക്കായി സമഗ്ര നയം പുറത്തിറക്കി. 2029 ഓടെ എവിജിസിഎക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസിഎക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസിഎക്‌സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കും. കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍, കെഎസ്‌ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സിഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെഫോണ്‍), കേരള ഡെവലപ്മന്റ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെഡിസ്‌ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസിഎക്‌സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. കെഎസ് യുഎമ്മിന്റെ എമര്‍ജിങ് ടെക്‌നോളജി ഹബ്ബ് ഇ-ഗെയിമിങും എക്‌സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസിഎക്‌സ്ആര്‍ സ്റ്റാര്‍ട്ട്പ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും. കെ-ഡിസ്‌ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എവിജിസിഎക്‌സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും. ഈ മേഖലയില്‍ തിരുവനന്തപരുത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസിഎക്‌സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഇസ്‌പോര്‍ട്‌സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്‌സുകള്‍. ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും.

    ഈ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് റെക്കഗനിഷന്‍ ഓഫ് െ്രെപയര്‍ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. ഈ രംഗത്ത് പ്രാഗല്‍ഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേര്‍ത്ത് ഇന്നവേഷന്‍ സഹകരണ സംഘങ്ങള്‍ക്ക് രൂപം കൊടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.


Tags:    

Similar News