പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം വ്യാപിക്കുന്നു; ബംഗാളില്‍ റെയില്‍വേ സ്‌റ്റേഷന് തീയിട്ടു

Update: 2019-12-14 00:54 GMT

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ബംഗാളിലേക്കും വ്യാപിക്കുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ബെല്‍ദങ്ക റെയില്‍വെ സ്‌റ്റേഷന്‍ കോംപ്ലക്‌സിന് പ്രക്ഷോഭകര്‍ തീയിട്ടു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആയിരത്തോളം പേരാണ് റെയില്‍വേ സ്‌റ്റേഷന്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയില്‍വേ സ്‌റ്റേഷന്‍ സമുച്ചയത്തില്‍ പ്രവേശിച്ച പ്രക്ഷോഭകര്‍ പ്ലാറ്റ്‌ഫോം, കെട്ടിടങ്ങള്‍, റെയില്‍വേ ഓഫിസുകള്‍ എന്നിവയ്ക്കു നേരെ അതിക്രമം കാട്ടുകയായിരുന്നുവെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

    


കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ചാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമായത്. മൊബൈല്‍ വഴിയുള്ള ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി നിര്‍ത്തലാക്കിയിട്ടും അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് അയവുണ്ടായിട്ടില്ല. പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലിസ് തല്ലിച്ചതച്ചത്. പോലിസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.



Tags:    

Similar News