തുര്‍ക്കി -ഇറാന്‍-പാകിസ്താന്‍ ചരക്ക് റെയില്‍പാത വീണ്ടും തുറക്കുന്നു; പ്രതീക്ഷയോടെ വ്യവസായികള്‍

2021ല്‍ തന്നെ ഈ പാത വീണ്ടും ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Update: 2021-09-27 19:22 GMT

ആങ്കാറ: വ്യവസായവാണിജ്യ മേഖലയ്ക്ക് പുതുജീവനേകി തുര്‍ക്കി-ഇറാന്‍-പാകിസ്താന്‍ വഴി കടന്നുപോകുന്ന ചരക്ക് റെയില്‍പാതക്ക് വീണ്ടും തുറക്കാന്‍ സാധ്യത തെളിയുന്നു. 2021ല്‍ തന്നെ ഈ പാത വീണ്ടും ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യവസായ മേഖലക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ പാത. 14 ദിവസം കൊണ്ട് മൂന്നു രാജ്യങ്ങളേയും വിവിധ പ്രവിശ്യകളേയും ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ 2009ലാണ് ആരംഭിക്കുന്നത്. എന്നാല്‍ 2011ല്‍ വിവിധ കാരണങ്ങളാല്‍ സേവനം നിര്‍ത്തിവെച്ചു. പാകിസ്താനില്‍ സര്‍വീസ് വൈകുന്നു എന്നതായിരുന്നു പ്രധാന കാരണം.

തുര്‍ക്കിയില്‍ 1850 കിലോമീറ്റര്‍, ഇറാനില്‍ 2603, പാകിസ്താനില്‍ 1990 കിലോമീറ്റര്‍ ആണ് ഈ പാത കടന്നുപോകുന്നത്. 2020ല്‍ ചേര്‍ന്ന സാമ്പത്തിക സഹകരണ സംഘടനയുടെ 10ാമത് യോഗത്തില്‍ 2021ല്‍ ഈ റെയില്‍ പാത പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ രാഷ്ട്രങ്ങളിലെ ഗതാഗതവാര്‍ത്തവിനിമയ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.

ഈ രാജ്യങ്ങളുടെ വികസനത്തിന് ട്രെയിനിന് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് തുര്‍ക്കി-പാക്കിസ്താന്‍ ബിസിനസ് കൗണ്‍സില്‍ ഫോറിന്‍ ഇക്കണോമിക് റിലേഷന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ അഹ്മത് സെന്‍ഗിസ് ഓസ്‌ഡെമിര്‍ പറഞ്ഞു. 'മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള റെയില്‍വേ, മേഖലയിലെ അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും കാരണം സജീവമല്ലെന്നും അദ്ദേഹം പറഞ്ഞു.

വായു, സമുദ്ര പാതകളുമായി സംയോജിപ്പിക്കാന്‍ കഴിയുന്ന റെയില്‍വേയില്‍ നിന്ന് മൂന്ന് രാജ്യങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഓസ്‌ഡെമിര്‍ അടിവരയിട്ടു

14 ദിവസത്തെ സമയ ദൈര്‍ഘ്യം സമുദ്രപാതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമയത്തിലും സാമ്പത്തികമായും ഏറെ ഫലപ്രദമാണ്. ഇതിന് പിന്നിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് 2021 അവസാനത്തോടെ പാത വീണ്ടം സജീവമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് രാജ്യങ്ങളും.

ചൈനയെയും യൂറോപ്പിനെയും തടസ്സമില്ലാതെ ബന്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ റോഡ് ആന്‍ഡ് ബെല്‍റ്റ് പദ്ധതിക്കും ഈ പാത സഹായകരമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News