നിയന്ത്രണം ലംഘിച്ച് മൃതദേഹ സംസ്‌കാരം; പള്ളി വികാരിയും ഭാരവാഹികളും അറസ്റ്റില്‍

Update: 2020-03-25 12:11 GMT

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങള്‍ ലംഘിച്ച് മൃതദേഹ സംസ്‌കാര ചടങ്ങ് നടത്തിയ പള്ളി വികാരിയെയും ഭാരവാഹികളെയും അറസ്റ്റ് ചെയ്തു. അടൂര്‍ ഏനാത്ത് തുവയൂര്‍ സെന്റ് പീറ്റേഴ്‌സ് പളളി വികാരി റജി യോഹന്നാന്‍, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൃതദേഹം സംസ്‌ക്കരിക്കുന്ന ചടങ്ങളില്‍ നിശ്ചയിച്ചതിലേറെ പേരെ പങ്കെടുപ്പിച്ചതിനാണ് നടപടി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പോലിസ് നടപടി കര്‍ശനമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ 90 പേരെയും എറണാകുളത്ത് 30 പേരെയും അറസ്റ്റ് ചെയ്തു. പോലിസ് നിര്‍ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകള്‍ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നു. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ശേഖരിക്കുന്നുണ്ട്. രണ്ടു തവണ വിലക്ക് ലംഘിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയിലെ പ്രധാന റോഡുകകളെല്ലാം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടിരുക്കുകയാണ്.

Tags: