അഞ്ചുവര്‍ഷത്തെ ടെലഫോണ്‍ ബില്ലടച്ചില്ല: വരുണ്‍ഗാന്ധിക്കെതിരേ നടപടിതേടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബിഎസ്എന്‍എല്ലിന്റെ കത്ത്

ബില്‍ അടക്കണമെന്ന ആവര്‍ത്തിച്ചുളള നിര്‍ദേശം വരുണ്‍ ഗാന്ധി അവഗണിച്ചതായും അതിനാല്‍ നടപടി വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.

Update: 2019-04-12 08:30 GMT

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി ടെലഫോണ്‍ ബില്ലടയ്ക്കാത്ത ബിജെപി നേതാവ് വരുണ്‍ ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന് ബിഎസ്എന്‍എല്ലിന്റെ കത്ത്. 38000 രൂപയുടെ ടെലഫോണ്‍ ബില്‍ വരുണ്‍ ഗാന്ധി അടക്കാനുണ്ടെന്ന് ബിഎസ്എന്‍എല്‍ ചൂണ്ടിക്കാട്ടുന്നു.ബില്‍ അടക്കണമെന്ന ആവര്‍ത്തിച്ചുളള നിര്‍ദേശം വരുണ്‍ ഗാന്ധി അവഗണിച്ചതായും അതിനാല്‍ നടപടി വേണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.യുപിയിലെ പിലിഭിത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ജനവിധി തേടുന്നത്. മാര്‍ച്ച് 30 നാണ് വരുണിനെതിരെ നടപടിയാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ പിലിഭിത്ത് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കുന്നത്.

2009 മുതല്‍ 2014 വരെയുള്ള കാലയളവിലുള്ള ടെലഫോണ്‍ ബില്ലായ 38616 രൂപ വരുണ്‍ ഗാന്ധി അടച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നുത്. വരുണ്‍ ഗാന്ധിയുടെ ഓഫിസ് ഫോണില്‍ വന്ന ബില്ലാണ് ഇത്.

അതേസമയം, തങ്ങളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വരുണ്‍ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നും ബിഎസ്എന്‍എല്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി നല്‍കേണ്ടതാണ്. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹത്തിന്റെ പത്രിക തള്ളാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ബിഎസ്എന്‍എല്‍ ചൂണ്ടിക്കാട്ടുന്നു.

2014 ല്‍ സുല്‍ത്താന്‍പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് വരുണ് ഗാന്ധി മല്‍സരിച്ചത്. വരുണ്‍ ഗാന്ധിയുടെ അമ്മ മനേകാ ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തില്‍ നിന്നാണ് ഇത്തവണ വരുണ്‍ ജനവിധി തേടുന്നത്. മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലും മല്‍സരിക്കും.

Tags:    

Similar News