രോഗികളിൽ ശ്വാസതടസം വർധിക്കുന്നു, കൂടുതൽ ഓക്സിജൻ ആവശ്യമാണ്: കേന്ദ്രം
കൊവിഡ് രോഗികളുടെ ചികിൽസയ്ക്കായി മഹാരാഷ്ട്രയിലും ഡൽഹിയിലും ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഓക്സിജന്റെ ലഭ്യതക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കൂടുതൽ രോഗികളിൽ ശ്വാസതടസം അനുഭവപ്പെടുന്നതായി കേന്ദ്രം. മറ്റേതൊരു ലക്ഷണത്തേക്കാളും കൂടുതൽ കൊവിഡ് രോഗികൾക്ക് ശ്വാസതടസം അനുഭവപ്പെടുന്നതിനാൽ ഓക്സിജന്റെ ആവശ്യകത വർധിക്കുന്നുണ്ടെന്നും നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.
രണ്ട് തരംഗങ്ങളിലും 70 ശതമാനത്തിലധികം രോഗികൾ 40 വയസ്സിനു മുകളിലാണ്. യുവാക്കളിൽ രോഗം പടരുന്നത് കുറവാണ്, അതിനാൽ തന്നെ നാൽപത് വയസിന് മുകളിൽ പ്രായമുള്ളവരിൽ പടരുന്ന സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷവും ഇപ്പോഴുമുള്ള മരണനിരക്കിന്റെ ശതമാനത്തിൽ വ്യത്യാസമില്ല. ഒരു വർഷം മുമ്പ് കൊവിഡ് വ്യാപിച്ചതിനുശേഷം ആദ്യമായി ഇന്ത്യയിൽ 2,73,810 പുതിയ കേസുകളും 1,619 മരണങ്ങളും റിപോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസമാണ് 2 ലക്ഷത്തിലധികം കേസുകൾ റിപോർട്ട് ചെയ്യപ്പെടുന്നത്.
അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രോഗികളുടെ ചികിൽസയ്ക്കായി മഹാരാഷ്ട്രയിലും ഡൽഹിയിലും ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഓക്സിജന്റെ ലഭ്യതക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആൻറി വൈറൽ മരുന്നുകളുപയോഗിച്ച് സമയബന്ധിതമായി ചികിൽസിക്കുന്നത് ഉപയോഗപ്രദമാണെന്ന് തെളിഞ്ഞുവെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
റെംഡെസിവിർ ഒരു മാജിക് ബുള്ളറ്റല്ലെന്നും മരണനിരക്ക് കുറയ്ക്കുന്ന മരുന്നല്ലെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഞങ്ങൾക്ക് വൈറൽ രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് ഇല്ലാത്തതിനാൽ ഞങ്ങൾ ഇത് ഉപയോഗിച്ചേക്കാം. ലക്ഷണമില്ലാത്ത വ്യക്തികൾക്ക് നേരത്തെ നൽകിയാലോ നേരിയ ലക്ഷണങ്ങളുള്ളവരിലോ മരുന്ന് പ്രയോജനം ചെയ്യില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.
