മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്

നിയമസഭയില്‍ കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചെന്ന മാത്യുവിന്റെ ആരോപണം കള്ളമാണെന്ന് പിണറായി പറഞ്ഞിരുന്നു.

Update: 2022-07-01 12:15 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം. സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടനാണ് സ്പീക്കര്‍ എംബി രാജേഷിന് നോട്ടിസ് നല്‍കിയത്.

വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ടപ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്.

നിയമസഭയില്‍ കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചെന്ന മാത്യുവിന്റെ ആരോപണം കള്ളമാണെന്ന് പിണറായി പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പടെ കാണിച്ച് എംഎല്‍എ മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Similar News