മുട്ടിൽ മരംകൊള്ള: ഫോറസ്റ്റ് സെക്ഷൻ ഓഫീസറായിരുന്ന ബിപി രാജുവിനെ സസ്പെന്റ് ചെയ്തു

64 തവണ പ്രതി റോജി അഗസ്റ്റിനുമായി ബിപി രാജു ഫോണിൽ സംസാരിച്ചു. 42 തവണ ആന്‍റോ അഗസ്റ്റിനുമായും ഫോണിൽ സംസാരിച്ചു.

Update: 2021-08-13 13:56 GMT

കൽപ്പറ്റ: വയനാട് മുട്ടിൽ മരംകൊള്ള സമയത്ത് ഫോറസ്റ്റ് സെക്ഷൻ ഓഫീസറായിരുന്ന ബിപി രാജുവിനെ സസ്പെൻറ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡികെ വിനോദ് കുമാറാണ് ഉത്തരവിറക്കിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിർദേശങ്ങൾ പാലിച്ചില്ല, പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ കണ്ടെത്തിയത്.

ബിപി രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപോർട്ടിൽ പറയുന്നു. 64 തവണ പ്രതി റോജി അഗസ്റ്റിനുമായി ബിപി രാജു ഫോണിൽ സംസാരിച്ചു. 42 തവണ ആന്‍റോ അഗസ്റ്റിനുമായും ഫോണിൽ സംസാരിച്ചു.

പ്രതികൾ ഈട്ടി തടികൾ പെരുമ്പാവൂരിലേക്ക് കടത്തിയ ദിവസം രാത്രി ദീർഘ നേരം ആന്‍റോ അഗസ്റ്റിനുമായി ഉദ്യോഗസ്ഥൻ ഫോണിൽ സംസാരിച്ചതായും കണ്ടെത്തി. ഇതേ തുടർന്നാണ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത്.