അമ്മയേയും രണ്ട് സഹോദരങ്ങളേയും രക്ഷിക്കാന്‍ പ്രക്ഷുബ്ധമായ കടലില്‍ നാല് കിലോമീറ്റര്‍ നീന്തി 13 കാരന്‍
മോശം കാലാവസ്ഥയും ഇരുട്ടും മൂലം കടലില്‍ അകപ്പെട്ട അമ്മയേയും രണ്ട് സഹോദരങ്ങളേയും രക്ഷിക്കാന്‍ നാല് കിലോമീറ്റര്‍ ദൂരം കടലില്‍ നീന്തി 13 കാരന്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. അവധിക്കാലം ആഘോഷിക്കാന്‍ പടിഞ്ഞാറെ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരെയുള്ള വിനോദ സഞ്ചാര കേന്ദ്രമായ ക്വിന്‍ഡലപ്പില്‍ എത്തിയതായിരുന്നു 47 കാരിയായ ജോവാന്‍ അപ്പല്‍ബിയും മൂന്ന് മക്കളുമടങ്ങിയ കുടുംബം. എന്നാല്‍, കാറ്റും മോശം കാലാവസ്ഥ മൂലം കടലില്‍ അകപ്പെടുകയായിരുന്ന. ശക്തമായ കാറ്റില്‍ അവരുടെ വായു നിറച്ച ബോട്ടും കയാക്കുകളും കടലില്‍ മറിയുകയായിരുന്നു. ഇതോടെ 47 കാരിയായ ജോവാന്‍ അപ്പല്‍ബി തന്റെ 13 വയസ്സുള്ള ഓസ്റ്റിനോട് അവരുടെ കൈവശം ബാക്കിയായ ഏകെ കയാക്കില്‍ കരയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കരയിലേക്കുള്ള യാത്ര തുടങ്ങിയ ഉടനെ തന്നെ ഓസ്റ്റിന്റെ കയാക്ക് കടലില്‍ മുങ്ങി. ഇതോടെ പ്രക്ഷുബ്ധമായ കടലില്‍ നാല് കിലോമീറ്റര്‍ ദൂരം നീന്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് ഓസ്റ്റിന്‍ പറഞ്ഞു.
കുറച്ച് ദൂരം നീന്തിയെങ്കിലും ലൈഫ് ജാക്കറ്റ് ധരിച്ചത് മൂലം വേഗത്തില്‍ നിന്താനായിരുന്നില്ല. ഇതോടെ, ലൈഫ് ജാക്കറ്റ് നീക്കം ചെയ്ത് വേഗത്തില്‍ നീന്തുകയായിരുന്നു. ഓസ്റ്റിന്‍ തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു.
'വെള്ളത്തില്‍ എന്തോ കണ്ടതായി എനിക്ക് തോന്നി, അതെന്നെ ഭയപ്പെടുത്തി. എന്നാല്‍, അമ്മയുടേയും സഹോദരങ്ങളേയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും നീന്തുകയായിരുന്നു. 'ശ്വാസം എടുക്കാന്‍ കഴിയാത്ത വിധം ഞാന്‍ വീര്‍പ്പുമുട്ടി, പക്ഷേ, ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിനിടെ എന്റെ ക്ഷീണം മറന്നു. ഓസ്റ്റിന്‍ പറഞ്ഞു. 'ഒരു ഘട്ടത്തില്‍, എന്റെ ചിന്തകളില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന, പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്ന തോമസ് ദി ടാങ്ക് എഞ്ചിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. 'ഞാന്‍ കരയില്‍ വന്നടിഞ്ഞു. വെള്ളത്തില്‍ നിന്ന് കയറിയ ഉടനെ ഞാന്‍ കുഴഞ്ഞുവീണു, അതിനുശേഷം, സഹായം തേടി വീണ്ടും രണ്ട് കിലോമീറ്റര്‍ ഓടേണ്ടി വന്നു'. ഓസ്റ്റിന്‍ വിവരിച്ചു.
അടിയന്തര സേവനത്തിനായി ഓസ്റ്റിന്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്റെ കുടുംബം കടലില്‍ കുടുങ്ങിയിരിക്കുകയാണ്. സഹായത്തിന് ഹെലികോപ്റ്റര്‍ വേണമെന്നുമായിരുന്നു ഓസ്റ്റിന്റെ ആവശ്യം. ഫോണിലൂടെ വിവരങ്ങള്‍ കൈമാറിയതിന് ശേഷം ക്ഷീണത്താല്‍ ബോധം നഷ്ടപ്പെട്ട് വീണെന്ന് ഓസ്റ്റിന്‍ പിന്നീട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഒരു കുടുംബം കടലിലേക്ക് ഒഴുകിപ്പോയതായി വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. തീരദേശ പോലീസ്, ലോക്കല്‍ മറൈന്‍ റെസ്‌ക്യൂ വോളണ്ടിയര്‍മാര്‍, സ്റ്റേറ്റ് റെസ്‌ക്യൂ ഹെലികോപ്റ്റര്‍ എന്നിവരുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
രാത്രി 8:30 ഓടെ ഓസ്റ്റിന്റെ അമ്മ, സഹോദരന്‍ ബ്യൂ (12), സഹോദരി ഗ്രേസ് (8) എന്നിവരെ കടലില്‍ ഒഴുകിനടന്ന് 14.5 കിലോമീറ്റര്‍ അകലെ ഒരു പാഡില്‍ബോര്‍ഡില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി അവര്‍ കണ്ടെത്തി. ഒരു സന്നദ്ധ മറൈന്‍ റെസ്‌ക്യൂ കപ്പല്‍ അവരുടെ സ്ഥലത്തേക്ക് അയച്ചു, മൂവരെയും രക്ഷപ്പെടുത്തി.
'ഓസ്റ്റിന്‍ എത്തിയിട്ടില്ലെന്ന് ഞാന്‍ കരുതി,' ജോവാന്‍ ബിബിസിയോട് പറഞ്ഞു. ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഓസ്റ്റിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രി അധികൃതര്‍ പിതാവിനെ വിളിച്ചു. 'എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമായിരുന്നു അത്,' അദ്ദേഹം പറഞ്ഞു.
കയാക്കുകളുടെയും പാഡില്‍ബോര്‍ഡുകളുടെയും നിറത്തെക്കുറിച്ച് ഓസ്റ്റിന്‍ വിശദമായ വിവരണം നല്‍കിയിരുന്നുവെന്ന് നാച്ചുറലിസ്റ്റ് വോളണ്ടിയര്‍ മറൈന്‍ റെസ്‌ക്യൂവിന്റെ കമാന്‍ഡര്‍ പോള്‍ ബ്രെസ്ലാന്‍ഡ് പറഞ്ഞു. ഇത് തിരച്ചില്‍ ശ്രമങ്ങള്‍ക്ക് വിലമതിക്കാനാവാത്തതായിരുന്നു. ഇത് ശ്രദ്ധേയമായ ഒരു രക്ഷാപ്രവര്‍ത്തനമായിരുന്നുവെന്ന് ഒരു വക്താവ് പറഞ്ഞു, ഓസ്റ്റിന്റെ ധീരതയെ പ്രശംസിച്ചു.
രക്ഷാ ദൗത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ജെയിംസ് ബ്രാഡ്ലി നന്ദി പറഞ്ഞു. സമുദ്ര സാഹചര്യങ്ങള്‍ വേഗത്തില്‍ മാറുമെന്ന ഓര്‍മ്മപ്പെടുത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു.'ഭാഗ്യവശാല്‍, മൂന്ന് പേരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നു, അത് അവരുടെ അതിജീവനത്തിന് കാരണമായി,' അദ്ദേഹം പറഞ്ഞു.
'13 വയസ്സുള്ള ആണ്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും ധൈര്യവും ഒടുവില്‍ അമ്മയുടെയും സഹോദരങ്ങളുടെയും ജീവന്‍ രക്ഷിച്ചു. ഈ ആഴ്ച ഓസ്റ്റിന്‍ സ്‌കൂളില്‍ തിരിച്ചെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

