ബോസ്‌നിയന്‍ വംശഹത്യ: മുന്‍ സെര്‍ബ് കമാന്‍ഡര്‍ക്ക് ഒമ്പതു വര്‍ഷം തടവ്

Update: 2020-10-19 07:51 GMT

ബെല്‍ഗ്രേഡ്(സെര്‍ബിയ): ബോസ്‌നിയന്‍ വംശഹത്യയ്ക്കിടെ 800ലേറെ യുവാക്കളെ തടങ്കലില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്താന്‍ സഹായിച്ചതിനു മുന്‍ സെര്‍ബ് കമാന്‍ഡറെ ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. 1992നും 1995നും മധ്യേ ബോസ്‌നിയന്‍ യുദ്ധകാലത്ത് സെര്‍ബ് റിപ്പബ്ലിക് സേന(വിആര്‍എസ്)യുടെ സ്വോര്‍ണിക് ബ്രിഗേഡ് രണ്ടാം ബറ്റാലിയന്റെ കമാന്‍ഡറായിരുന്ന സ്രെക്കോ അസിമോവിച്ചിനെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 1995 ജൂലൈയില്‍ സ്രെബ്രെനിച്ചയില്‍ നിന്നുള്ള ബോസ്‌നിയന്‍ പുരുഷന്‍മാരെയാണ് സെര്‍സ് ലൂക്കിനടുത്തുള്ള ഡ്രിന നദിയുടെ തീരത്ത് വച്ച് കൊലപ്പെടുത്തിയത്. 1995 ജൂലൈ 14-16 മുതല്‍ കൃത്യം ചെയ്യാന്‍ സഹായം ചെയ്‌തെന്നാണു കണ്ടത്തല്‍. കൊലപാതക പദ്ധതി നടപ്പാക്കുന്നതിനും ബോസ്‌നിയക്കാര്‍ക്കെതിരായ വംശഹത്യ നടപ്പാക്കുന്നതിലും സഹായം വാഗ്ദാനം ചെയ്‌തെന്നും തടങ്കലിലാക്കപ്പെട്ടവര്‍ കൊല്ലപ്പെടുമെന്ന് പ്രതിക്ക് അറിയാമായിരുന്നിട്ടും വംശഹത്യാ പദ്ധതി ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

     ''സ്വോര്‍ണിക് ബ്രിഗേഡിന്റെ കമാന്‍ഡില്‍ നിന്ന് ലഭിച്ച ഉത്തരവനുസരിച്ച്, പ്രതി സ്‌ഫോടക വസ്തുക്കള്‍ നല്‍കുകയും ബന്ദികളെ കോസ്‌ലൂക്കിലെ ഡ്രിന നദിയുടെ തീരത്തേക്ക് കൊണ്ടുപോവാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അന്ന്-1995 ജൂലൈ 15-സ്രെബ്രെനിച്ചയില്‍ നിന്നുള്ള 818 പേര്‍ കൊല്ലപ്പെട്ടു''-ജഡ്ജി സ്റ്റാനിസ ഗ്ലുഹാജിക് പറഞ്ഞു. ബോസ്‌നിയന്‍ സിവിലിയന്മാര്‍ക്കെതിരായ വംശഹത്യ ആക്രമണത്തിന് അസിമോവിച്ചും ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി.

    1990കളുടെ തുടക്കത്തില്‍ ബോസ്‌നിയന്‍ മുസ്ലിംകളില്‍ നിന്നും ക്രൊയേഷ്യക്കാരില്‍ നിന്നും പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് സെര്‍ബിയന്‍ സേന സ്രെബ്രെനിച്ചയെ ഉപരോധിച്ചത്. 1993ല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്രെബ്രെനിച്ചയെ ഒരു സുരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനറല്‍ റാറ്റ്‌കോ മ്ലാഡിച്ചിന്റെ നേതൃത്വത്തിലുള്ള സെര്‍ബ് സൈന്യം പ്രദേശം അധീനതയിലാക്കുകയായിരുന്നു. ഇവരെ പിന്നീട് യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവയില്‍ കുറ്റക്കാരാണെന്നു കണ്ടെത്തി.

    ജൂലൈ 11ന് മാത്രം രണ്ടായിരത്തോളം പുരുഷന്മാരെയും ആണ്‍കുട്ടികളെയും സെര്‍ബ് സൈന്യം കൊന്നൊടുക്കിയതിനാല്‍ ഈ പ്രദേശം പിടിച്ചടക്കുന്നതില്‍ ഡച്ച് സൈന്യം പരാജയപ്പെട്ടിരുന്നു. 15,000 ഓളം സ്രെബ്രെനിച്ചക്കാര്‍ സമീപത്തെ മലനിരകളിലേക്ക് ഓടിപ്പോയെങ്കിലും സെര്‍ബിയന്‍ സൈന്യം പിന്തുടര്‍ന്ന് 6,000 പേരെ വനത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. 1995 ജൂലൈയില്‍ ബോസ്‌നിയന്‍ സെര്‍ബ് സേന യുഎന്‍ 'സുരക്ഷിത മേഖല'യായ സ്രെബ്രെനിച്ച ആക്രമിച്ചതിനെ തുടര്‍ന്ന് 8,000ലേറെ ബോസ്‌നിയന്‍ മുസ് ലിം പുരുഷന്മാരും ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര സമാധാന സേനാംഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഡച്ച് സൈനികരുടെ സാന്നിധ്യത്തിലാണ് വംശഹത്യ അരങ്ങേറിയത്.

Bosnia: Former Serb commander sentenced over genocide




Tags:    

Similar News