പയ്യന്നൂരിൽ ആർഎസ്എസ് നേതാവിൻ്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം
പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജ് കൊലപാതക കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലക്കാടിൻ ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്
കണ്ണൂർ: പയ്യന്നൂർ കാങ്കോലിലെ ആലക്കാട് ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം. ബോംബ് നിർമാണത്തിനിടയിലാണ് സ്ഫോടനമെന്നാണ് സൂചന. സംഭവത്തെത്തുടർന്ന് പോലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഞായറാഴ്ച ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പെരിങ്ങോം പോലിസ് അറിയിച്ചു.
തെളിവുകളൊക്കെ നശിപ്പിച്ചതായാണ് വിവരം. പരിക്കേറ്റ നേതാവിനെ സംഭവസ്ഥലത്ത് നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് ചികിൽസക്കായി മാറ്റിയതായും വിവരമുണ്ട്. സംഭവത്തിൽ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജ് കൊലപാതക കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലക്കാടിൻ ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നതെന്നും പരിക്കേറ്റതിനെ തുടർന്ന് പുറമെനിന്ന് എത്തിയ വാഹനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സിപിഎം പറഞ്ഞു.
നാടിന്റെ സമാധാനം തകർക്കാനും അക്രമം നടത്താനും ആർഎസ്എസ് കോപ്പുകൂട്ടുകയാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. നേരത്തേയും ബിജുവിന്റെ വീടിന് പരിസരത്ത് നാടൻ ബോംബ് പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ബിജുവിന്റെ അമ്മയ്ക്കാണ് പരിക്കേറ്റിരുന്നത്.
