ചൈനീസ് ആപ്പുകളുടെ നിരോധനം ഡിജിറ്റല്‍ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി

ഇത് ആദ്യമായാണ് ഒരു മന്ത്രി തന്നെ സര്‍ക്കാര്‍ നിരോധനത്തെ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.

Update: 2020-07-02 16:16 GMT

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചുള്ള ഇന്ത്യയുടെ നീക്കത്തെ ഡിജിറ്റല്‍ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പശ്ചിമബംഗാളില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ആദ്യമായാണ് ഒരു മന്ത്രി തന്നെ സര്‍ക്കാര്‍ നിരോധനത്തെ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കെതിേര രംഗത്ത് വരുന്നവര്‍ക്ക് ഉചിതമായ മറുപടി കൊടുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് വന്‍ അവസരങ്ങള്‍ തുറക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ ഇത്തരം ആപ്പുകള്‍ നിര്‍മിക്കുന്നതിലൂടെ രാജ്യത്ത് തന്നെ അവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. വിവരസാങ്കേതിക മന്ത്രാലയം 2009 ലെ വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം നിരോധനം ടിക് ടോക്കില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. മൊത്തം 59 ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നു. പട്ടികയില്‍ മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകളും ഉള്‍പ്പെടുന്നു: ഷെയറിറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, കാംസ്‌കാനര്‍ എന്നിവ അവയില്‍ ചിലത് മാത്രം.




Tags:    

Similar News