'ഗസയുടെ പുനര്‍നിര്‍മാണം ഹമാസിന് നേട്ടമാകരുത്'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

ചൊവ്വാഴ്ച റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കന്‍ ഗസ മുനമ്പിന് 55 ലക്ഷം ഡോളറും ഫലസ്തീന്‍ അഭയാര്‍ഥികളെ (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണയ്ക്കുന്ന യുഎന്‍ ഏജന്‍സിക്ക് 3.2 കോടി ഡോളറും നല്‍കുമെന്ന് അറിയിച്ചു.

Update: 2021-05-27 05:57 GMT

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസയുടെ പുനിര്‍നിര്‍മാണത്തിന് കോടിക്കണക്കിന് ഡോളറിന്റെ അടിയന്തിര സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അതേസമയം, അതേസമയം, പുനര്‍നിര്‍മാണ സഹായത്തില്‍ നിന്ന് ഹമാസിന് പ്രയോജനം ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ വാഷിങ്ടണ്‍ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കന്‍ ഗസ മുനമ്പിന് 55 ലക്ഷം ഡോളറും ഫലസ്തീന്‍ അഭയാര്‍ഥികളെ (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണയ്ക്കുന്ന യുഎന്‍ ഏജന്‍സിക്ക് 3.2 കോടി ഡോളറും നല്‍കുമെന്ന് അറിയിച്ചു.ഫലസ്തീന്റെ വികസനത്തിനും സാമ്പത്തിക സഹായത്തിനുമായി 7.5 കോടി ഡോളര്‍ കൂടി അനുവദിക്കാന്‍ ഭരണകൂടം കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യയില്‍ സന്ദര്‍ശനം തുടരുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റാമല്ലയില്‍ വെച്ച് ഇന്നലെയാണ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ബ്ലിങ്കന്‍ ഫലസ്തീനിലെത്തിയത്. അതിനിടെ. ജറുസലേമിലെ യുഎസ് കോണ്‍സുലേറ്റ് വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബ്ലിങ്കന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.

ഫലസ്തീന്‍ പ്രസിഡന്റിനോട് പറഞ്ഞതുപോലെ ഫലസ്തീന്‍ അതോറിറ്റിയുമായും പലസ്തീന്‍ ജനങ്ങളുമായുള്ള ബന്ധം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത അടിവരയിടാനാണ് ഇവിടെ വന്നതെന്നും സുരക്ഷ, സ്വാതന്ത്ര്യത്തിനുള്ള അവസരം, അഭിമാനം എന്നിവയുടെ തുല്യ നടപടികള്‍ക്ക് ഫലസ്തീനികളും ഇസ്രായേലികളും ഒരുപോലെ അര്‍ഹരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും ഫലസ്തീന്‍ ജനതയുമായി ഈ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം മഹ്മൂദ് അബ്ബാസിനോട് പറഞ്ഞു. ചൊവ്വാഴ്ച ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News