അമേരിക്കയിൽ വീണ്ടും വംശീയ കൊലപാതകം; ഉച്ചത്തിൽ പാട്ടുവെച്ചതിന് യുവാവിനെ വെടിവച്ചുകൊന്നു

ഷിക്കാഗോ സ്വദേശിയായ 48കാരൻ മോട്ട്ലെ ബിസിനസ് ആവശ്യത്തിനും സുഹൃത്തുക്കളെ കാണുന്നതിനുമായിരുന്നു ടെന്നസിലെത്തിയത്.

Update: 2021-08-11 08:32 GMT

ടെന്നസ്: സ്വന്തം കാറിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചതിന് കറുത്തവർഗക്കാരനായ യുവാവിനെ വെടിവച്ചുകൊന്നു. അമേരിക്കയിലെ ടെന്നസിലാണ് സംഭവം. കൊലപാതകത്തിൽ ഗ്രിഗറി ലിവിങ്‌സൺ എന്ന മുൻ പോലിസ് ഉദ്ദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു. ഇതൊരു വംശീയ അക്രമണമാണെന്നും കറുത്ത വർഗക്കാരനായതിനാൽ മാത്രമാണ് മോട്ട്ലെ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

ടെന്നസിലെ മെംഫിസിലുള്ള ക്രൊഗെർ ഗ്യാസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ആൽവിൻ മോട്ട്ലെ ജൂനിയർ എന്ന യുവാവ് സഞ്ചരിച്ച കാറിൽ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്‌തത്‌ വെള്ളക്കാരനായ ലിവിങ്‌സൺ ചോദ്യം ചെയ്ത് കയർത്തു സംസാരിച്ചു. തുടർന്ന് ലിവിങ്‌സനടുത്തേക്ക് നടന്നുചെന്ന മോട്ട്ലെയെ അദ്ദേഹം വെടിവയ്ക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. മോട്ട്ലെ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നിലവിൽ സെക്യൂരിറ്റി ഗാർഡായ ലിവിങ്‌സണ് വെടിയുതിർക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല.

ആൽവിൻ മോട്ട്ലെക്ക് ഈ നാട്ടിൽ ജീവിക്കാനും, ഗ്യാസ് സ്റ്റേഷനിൽ നിന്നും ഗ്യാസ് നിറക്കുവാനും, പാട്ട് കേൾക്കാനും എല്ലാ അവകാശവുമുണ്ട്, കാരണം ഇത് അമേരിക്കയാണ്. എത്ര ഉച്ചത്തിൽ പാട്ടുവെച്ചാലും അതിന്റെ പേരിൽ ഒരു കറുത്തവർഗക്കാരൻ യുവാവിനെ കൊല്ലാൻ ആർക്കും അധികാരമില്ലെന്ന് മോട്ട്ലെയുടെ കുടുംബത്തിന്റെ അഭിഭാഷകനും പ്രശസ്ത നിയമജ്ഞനുമായ ബെൻ ക്രംബ് പറഞ്ഞു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പിതാവ് ആൽവിൻ മോട്ട്ലെ സീനിയറും മാധ്യമങ്ങളോട് പറഞ്ഞു.

ഷിക്കാഗോ സ്വദേശിയായ 48കാരൻ മോട്ട്ലെ ബിസിനസ് ആവശ്യത്തിനും സുഹൃത്തുക്കളെ കാണുന്നതിനുമായിരുന്നു ടെന്നസിലെത്തിയത്. അറിയപ്പെടുന്ന പ്രാദേശിക സെലിബ്രിറ്റിയായിരുന്നു മോട്ട്ലെയെന്ന് ചിക്കാഗോയിലെ മാധ്യമപ്രവർത്തകയായ സിമോൺ വൂൾറിഡ്‌ജ്‌ ട്വീറ്റ് ചെയ്‌തു. ഒരു നടൻ ആയി മാറണമെന്നായിരുന്നു മോട്ട്ലെയുടെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.